സീതത്തോട്: അമ്പത് വർഷത്തിലധികമായി സീതത്തോട് പഞ്ചായത്തിലെ മൂന്നുകല്ല് വാർഡിൽ താമസിക്കുന്ന ചില കുടുംബങ്ങളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ നടപടിക്കെതിരെ വോട്ട് ഒഴിവാക്കപ്പെട്ട സി.പി.എം. പ്രാദേശിക നേതാവ് കൂടിയായ മൂന്നുകല്ല് തോണ്ടലിൽ ടി.എസ്.അബ്ദുള്ള കോടതിയെ സമീപിച്ചു.
രാഷ്ട്രീയവിദ്വേഷത്തിന്റെ പേരിൽ നൽകിയ പരാതിയെത്തുടർന്ന് ശരിയായ അന്വേഷണം നടത്താതെ ഉദ്യോഗസ്ഥർ തങ്ങളെ ഒഴിവാക്കുകയായിരുന്നെന്ന് ടി.എസ്.അബ്ദുള്ള പറയുന്നു.മൂന്നുകല്ല് പന്ത്രണ്ടാം വാർഡിലാണ് അബ്ദുള്ളയും കുടുംബവും അമ്പത് വർഷത്തിലധികമായി താമസിക്കുന്നത്. ഇദ്ദേഹത്തിന് ചിറ്റാർ പഞ്ചായത്തിൽ വീടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്ന് പറയുന്നു. അബ്ദുള്ള പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പിൽ സീതത്തോട് പഞ്ചായത്തിലെ റേഷൻ കാർഡ്, വീടിന്റെ കരം രസീതി, ഭൂനികുതി അടച്ച രേഖ, വോട്ടർ ഐ.ഡി. കാർഡ്, ആധാർ കാർഡ് എന്നിവ ഹാജരാക്കിയിരുന്നു. തുടർന്ന് പേര് ഉൾപ്പെടുത്താമെന്നു പറഞ്ഞ് മടക്കിഅയച്ചെങ്കിലും പിന്നീട് വെട്ടിക്കളയുകയാണുണ്ടായത്.
ചിറ്റാർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് മൂന്നുകല്ല്. ഇവിടെ ചിറ്റാർ പഞ്ചായത്ത് പരിധിയിൽ അഞ്ച് സെന്റ് സ്ഥലവും ഒരു വീടും അബ്ദുള്ളയ്ക്കുണ്ട്. എന്നാലവിടെ താമസമില്ലെന്നും തന്റെ പേര് ചിറ്റാർ പഞ്ചായത്തിലെ വോട്ടർപട്ടികയിലില്ലെന്നും അബ്ദുള്ള പറയുന്നു. സീതത്തോട് പഞ്ചായത്ത് വോട്ടർപട്ടികയിൽനിന്ന് അബ്ദുള്ളയെ ഒഴിവാക്കിയതോടെ കുടുംബത്തിന് ഇത്തവണ എവിടെയും വോട്ടവകാശമില്ല. തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. അബ്ദുള്ളയുടെ അയൽവാസികളായ താജുദ്ദീനുൾപ്പടെ സമീപത്തെ മറ്റ് ചില കുടുംബങ്ങളുടെയും വോട്ട് നിഷേധിക്കപ്പെട്ടതായി പരാതിയുണ്ട്.
അതേസമയം വർഷങ്ങളായി ആലപ്പുഴ, മലപ്പുറം ജില്ലകളിലും ചിറ്റാർ പഞ്ചായത്തിലുമായി സ്ഥിരമായി താമസിക്കുന്ന നിരവധിയാളുകൾ ഇപ്പോഴും മൂന്നുകല്ല് വാർഡിലെ വോട്ടർപട്ടികയിലുണ്ടെന്നും ആക്ഷേപമുണ്ട്. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കിയതിനെതിരെ സീതത്തോട് പഞ്ചായത്തിൽ പല വാർഡുകളിലും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. വോട്ടർമാർക്ക് പറായാനുള്ളത് കേൾക്കാതെ പോലും ഒഴിവാക്കിയതായി പരാതിയുണ്ട്.