പാലക്കാട് : സിനിമയിലെ അഭിനയ ജീവിതം പൂർണ്ണമായും അവസാനിപ്പിച്ച് ഇനി പാലക്കാടിന്റെ വികസനത്തിനായി പൂർണ്ണസമയവും മണ്ഡലത്തിൽ ചെലവഴിക്കുമെന്ന് നിയുക്ത എം എൽ എ രമേശ് പിഷാരടി. രാഷ്ട്രീയ പ്രവർത്തനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നേരിട്ടുള്ള സാന്നിധ്യം അത്യാവശ്യമാണെന്നും, അതിനാൽ അഭിനയം പൂർണ്ണമായും നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മറ്റ് സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ലെങ്കിലും അഭിനയത്തിലേക്ക് ഇനി മടങ്ങിവരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ തന്നെ താമസിക്കാനായി ഇതിനോടകം വാടകയ്ക്ക് വീട് എടുത്തു കഴിഞ്ഞു. ഉടൻ തന്നെ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 23 ദിവസമായി പുലർച്ചെ നാല് മണി മുതൽ രാത്രി രണ്ട് മണി വരെ നീണ്ട കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ജനങ്ങളെ നേരിൽ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും സാധിച്ചു. തന്റെ വിജയം ഏതെങ്കിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ഉണ്ടാക്കിയതല്ലെന്നും മറിച്ച് പാലക്കാട്ടെ സാധാരണക്കാരായ പ്രവർത്തകരുടെ സ്ക്വാഡ് പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.






























