കൊച്ചി: അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ കുക്കു പരമേശ്വരൻ പറഞ്ഞത് രാജി കത്ത് ലഭിച്ചിട്ടില്ല എന്നാണെന്ന് രമേശ് പിഷാരടി എംഎൽഎ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ നിലവിൽ ഉള്ളു. മാധ്യമങ്ങളോട് അടക്കം ശ്വേതാ മേനോൻ പറഞ്ഞത് രാജിവെച്ചു എന്നാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി ഇമെയിലിൽ അയച്ചിട്ടുണ്ട് എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു, ഞങ്ങൾ കണ്ടിട്ടില്ല.
ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ നിലനിൽപ്പിന് നിയമപരമായ പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞമാസം 21 നായിരുന്നു അമ്മയുടെ ജനറൽബോഡി യോഗം ചേർന്നത്. അന്ന് ഭരണസമിതിക്കെതിരെ ചില അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. 204 അംഗങ്ങളുള്ള ജനറൽ ബോഡിയിൽ 101 പേരാണ് പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്തത്. തുടർന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കുകയായിരുന്നു. രാജിവെച്ച് പുറത്തുവന്നശേഷം വളരെ വൈകാരികമായാണ് ശ്വേതാ മേനോൻ പ്രതികരിച്ചത്.





























