മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായകമായത് എട്ടാം ക്ലാസുകാരിയായ മകള്‍ ഹൃദ്യയുടെ മൊഴിയാണ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ തിരിച്ചറിഞ്ഞ ഹൃദ്യ, 15 പ്രതികളില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായ എട്ടുപേരെയും കോടതിമുറിയില്‍ തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരേതരത്തിലെ വസ്ത്രംധരിച്ച് സാക്ഷിയെ കബളിപ്പിക്കാനുള്ള ശ്രമം നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപണം ഉയർത്തിയിരുന്നു.
പ്രതികള്‍ മുഖംമൂടി ധരിച്ചാണു രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അതു തെറ്റാണെന്നും പ്രതികളെ താന്‍ വ്യക്തമായി കണ്ടെന്നും ഹൃദ്യ മൊഴി നല്‍കി. അച്ഛന്റെ കൊലപാതകം കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മുക്തയാകാത്ത ഹൃദ്യ, പ്രതിഭാഗത്തിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളെല്ലാം നേരിട്ടാണു പ്രതികളെ ചൂണ്ടിക്കാട്ടിയത്.





























