റാന്നി : ഇട്ടിയപ്പാറ ബസ്റ്റാൻഡിൽ എത്തുന്ന നൂറുകണക്കിന് യാത്രക്കാർ നേരിടുന്ന ആശങ്കയാണ് വൃത്തിയുള്ള ശുചിമുറികൾ ഇല്ലാത്തത്. 2016 ൽ നിർമ്മാണം പൂർത്തിയാക്കിയ റാന്നി അമിനിറ്റി സെന്റർ, നാളിതുവരെ ഇത് ആർക്കും കൈമാറി നൽകിയിട്ടില്ലായിരുന്നു. 2018ലെ മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ വീണ്ടും ഇത് വൃത്തിയാക്കി പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം അടച്ചിട്ട അമിനിറ്റി സെന്റർ നാളിതുവരെ തുറന്നിട്ടില്ല. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, യുഡിഎഫ് കൺവീനർ പ്രകാശ് തോമസ് എന്നിവരുടെ നിർദേശ പ്രകാരം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ കത്തിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിച്ച അമിനിറ്റി സെന്റർ മതിയായ പണികൾ നടത്തി ജനങ്ങൾക്കായി തുറന്നു നൽകുന്നതിനായി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാളിതുവരെ ഈ കെട്ടിടം ആർക്കും കൈമാറിയിട്ടില്ല എന്ന് കണ്ടെത്തുകയും ഈ കത്തിന്റെ അടിസ്ഥാനത്തിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് അമിനിറ്റി സെന്റർ പിഡബ്ല്യുഡി ബിൽഡിങ് വിഭാഗം കൈമാറുകയും ചെയ്തു. വിശ്രമ മുറിയും, ഫീഡിങ് റൂമും ടോയ്ലറ്റ് ബ്ലോക്കും ഉൾപ്പടെ ഉള്ള അമിനിറ്റി സെന്റർ ബസ്റ്റാൻഡിൽ എത്തുന്ന സ്ത്രീ യാത്രക്കാർക്ക് അടക്കം ഉപകാരപ്രദമാകും എന്ന് കരുതിയാണ് ഇത് ഏറ്റെടുക്കുന്നത് എന്നും മതിയായ അറ്റകുറ്റപ്പണികൾ നടത്തി എത്രയും വേഗം ജനങ്ങൾക്ക് തുറന്നു നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അറിയിച്ചു.






























