റാന്നി: റാന്നി വലിയപാലത്തില്‍ വഴിവിളക്കുകൾ ഉണ്ടെങ്കിലും ജനം ഇരുട്ടിൽ തന്നെ. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപാലത്തില്‍ വഴിവിളക്കുകൾ ഉണ്ടെങ്കിലും അവ കത്തിയിട്ട് നാളുകളായി. വഴിവിളക്കുകളുടെ കാലുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകളിൽ നിന്ന് ഏജൻസി ലാഭം കൊയ്യുമ്പോൾ ജനം ഇരുട്ടിൽ തപ്പിതടയേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. റാന്നി പഞ്ചായത്തിൽ പെരുമ്പുഴയിൽ സ്ഥാപിച്ച പൊക്കവിളക്കിലെ വെളിച്ചമാണ് നിലവിൽ ഉള്ളത്.
പാലത്തിൽ നേരത്തെ സ്ഥാപിച്ച മെർക്കുറി വിളക്കുകൾ ഉണ്ടായിരുന്നെങ്കിലും അവ കണ്ണടച്ചതോടെ പാലത്തിലെ വെളിച്ചവും നിലച്ചു.നേരത്തെ ഒരു സ്വകാര്യ ഏജൻസി റാന്നി,പഴവങ്ങാടി എന്നീ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തി കരാറുണ്ടാക്കി പാലത്തിൽ വിളക്കുകൾ സ്ഥാപിച്ചു. വൈദ്യുതി നിരക്കു അവർ തന്നെ അടച്ചു. വിളക്കുകളിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകളിൽ നിന്നുള്ള വരുമാനം ഏജൻസി എടുക്കും എന്നുള്ള കരാർ ഒപ്പു വെച്ചതായി പറയുന്നു.എന്നാൽ കമ്പിനി കരാർ പുതുക്കാതെ ബോർഡുകൾ സ്ഥാപിച്ച് ഇപ്പോഴും പണം വാങ്ങുന്നതായും ആക്ഷേപം ഉണ്ട്.
പാലം പിഡബ്ല്യുഡി വകുപ്പിൻറെ കീഴിലുള്ളതാണ് എങ്കിലും ഏജൻസി പഞ്ചായത്തുകളുമായി കരാറുണ്ടാക്കിയത് പിഡബ്ല്യുഡിയുടെ അനുമതി വാങ്ങാതെയുമാണ് എന്നും ആരോപണം ഉണ്ട്. നിലവിൽ കെഎസ്ടിപിയുടെ അധീനതയിലുള്ള പാലം അഞ്ച് വർഷത്തേക്ക് റോഡിന്റെ അടക്കം ഉത്തരവാദിത്വം കരാർ കമ്പനിക്കാണ്. ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ നൂറുകണക്കിന് വാഹനങ്ങളും ആളുകളും കടന്നു പോകുന്ന റാന്നിപാലം ഇരുട്ടിൽ തന്നെ തുടരുന്നു. എന്നാൽ കരാർ കമ്പിനി ഇടപെട്ട് അടിയന്തരമായി പാലത്തിൽ വിളക്കുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.