റാന്നി: വെച്ചൂച്ചിറ, നാറാണംമൂഴി, റാന്നി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. വേലികളും ചുറ്റുമറകളും തകർത്ത് കൃഷിയിടങ്ങളിൽ പ്രവേശിക്കുന്ന കാട്ടുപന്നിക്കൂട്ടം കർഷകന്റെ അധ്വാനം അപ്പാടെ തകർത്തെറിയുകയാണ്. നാറാണംമൂഴി പഞ്ചായത്തിലെ ചെമ്പനോലിയിൽ കഴിഞ്ഞ രാത്രിയിൽ വല്യേത്ത് ജോർജ്ജ് വർഗീസിന്റെ കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടുപന്നിക്കൂട്ടം വിളവെത്താത്ത 200 മൂടിലേറെ കപ്പയാണ് നശിപ്പിച്ചത്. ഇതിനു മുമ്പ് ഇവിടെ 300 മൂട് കപ്പയും നശിപ്പിച്ചിരുന്നു.
വല ഉപയോഗിച്ച് സംരക്ഷണവേലി കെട്ടിയിട്ടുണ്ടെങ്കിലും ഇതു തകർത്താണ് പന്നികൂട്ടം കൃഷിയിടത്തിൽ കയറിയത്. സമീപ പുരയിടങ്ങളിലെ വാഴകളും കപ്പയുമെല്ലാം ഭാഗികമായും നശിപ്പിച്ചിട്ടുണ്ട്.
ആഴ്ചകളായി ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്ന് കർഷകർ പറയുന്നു.
മണ്ണിൽ കുഴിച്ചുവെയ്ക്കുമ്പോൾ മുതൽ വിളവെടുക്കും വരെ പന്നി ശല്യമാണ്. ആയിരക്കണക്കിന് രൂപ കടമെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് അവസാനം ഒന്നുമില്ലാത്ത അവസ്ഥയാണ്.
കാട്ടുപന്നി നിയന്ത്രണത്തിന് യാതൊരു നടപടികളും ഇതേവരെ ആരംഭിച്ചിട്ടുമില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജാഗ്രതാസമിതി രൂപീകരണം പോലും നാറാണംമൂഴിയിൽ നടന്നിട്ടില്ല. സമിതി രൂപീകരിച്ചാലും കാട്ടുപന്നിയെ നിർമാർജനം ചെയ്യാനാകുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. സന്ധ്യ കഴിഞ്ഞാൽ പുറത്തേക്ക് ഇറങ്ങാൻ പോലും ആളുകൾ മടിക്കുകയാണ്. വീട്ടുപരിസരങ്ങളിലെത്തുന്ന കാട്ടുപന്നി ജനങ്ങളുടെ ജീവനുപോലും ഭീഷണിയാണ്.