റാന്നി : ഭാര്യയെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിയെ 25 വർഷം കഠിന തടവിനും 3,55,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷ വിധിച്ചു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടിൽ സത്യാനന്ദന്‍റെ മകൻ അതുൽ സത്യൻ (31) നെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ & സെഷൻസ് കോടതി ജഡ്ജ് ജി.പി ജയകൃഷ്ണന്റേതാണ് വിധി. 2023 ജൂൺ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയോടൊപ്പം കഴിഞ്ഞുവന്നിരുന്ന ചെറുകോൽ കീക്കൊഴൂർ ഇരട്ടപ്പനക്കൽ വീട്ടിൽ രഞ്ജിതക്കാണ് ദാരുണാന്ത്യം ഉണ്ടായത്. നിരവധി കേസുകളിൽ പ്രതിയായ അതുലിന്റെ ഉപദ്രവം സഹിക്കവയ്യാതെ രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. കീക്കൊഴൂരിലെ രഞ്ജിതയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വച്ച് വടിവാളുകൊണ്ട് രഞ്ജിതയെ വെട്ടി കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച രഞ്ജിത്തിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വിനോദ് പി.എസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ ചുമത്തപ്പെട്ട ആളുമാണെന്നും പോലീസ് പറഞ്ഞു. കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ ആയതിനാൽ വിചാരണ കാലയളവിൽ ഉടനീളം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഇരുമ്പഴിക്കുള്ളിൽ തന്നെ കഴിയേണ്ടി വന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ആണ് കേസ് വാദിച്ചത്. അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ ആൻസി കോടതി നടപടികളിൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.






























