റാന്നി : റാന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ കാലുവാരാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്. റാന്നിയിലെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ എങ്ങനെയോ കടന്നുകൂടിയ ഇവര്‍ സീറ്റ് കിട്ടാതായതോടെ തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്ക് എതിരാവുകയായിരുന്നു. തന്നില്‍ കവിഞ്ഞ നേതാക്കള്‍ ആരും റാന്നിയില്‍ ഇല്ലെന്നാണ് വനിതാ നേതാവിന്റെ തോന്നല്‍. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി റിങ്കു ചെറിയാനെ തോല്‍പ്പിക്കുവാന്‍ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ചയും ധാരണയും ആയതായി റാന്നിയിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ.പദ്മകുമാറിന് വോട്ടു ചെയ്യണം എന്നുവരെ ഇവര്‍ പലരോടും പറഞ്ഞതായി ആരോപണമുണ്ട്.
എന്തായാലും മാര്‍ച്ച് 27 ന് രാഹുല്‍ഗാന്ധി റാന്നിയില്‍ വരുമ്പോള്‍ ഇവര്‍ മുന്‍ നിരയിലേക്ക് ഇടിച്ചുകയറും. ഒരു ഫോട്ടോയെങ്കിലും കിട്ടിയാല്‍ അതുവെച്ച് പിന്നീട് വളരാം എന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. ഡി.സി.സിയിലെ ചില ഭാരവാഹികളുടെ ഒത്താശയോടെയാണ് ഇവരുടെ നീക്കം എന്നാണ് ലഭിക്കുന്ന വിവരം. പകല്‍ ഖദര്‍ ഇട്ട കോണ്‍ഗ്രസും അന്തിമയങ്ങിയാല്‍ കാവി പുതച്ച് ബി.ജെ.പിക്കാരനാകാനുമാണ് ഇവരുടെ ആഗ്രഹം. റിങ്കു ചെറിയാനെ ഏതു വിധേനയും തോല്‍പ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് അടക്കം റാന്നിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടന്നതായിട്ടാണ് വിവരം.
ജനറൽ വിഭാഗത്തിൽ അടക്കം തുടർച്ചയായി അഞ്ച് തവണ ഒരേ വാർഡിൽ നിന്ന് മത്സരിക്കാൻ അവസരം നല്‍കിയ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടുമായി പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഈ വനിതാ നേതാവുമായി ഇനി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കില്ലെന്നും നാളിതുവരെയുള്ള പല രഹസ്യങ്ങളും ഇനി പരസ്യമാക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.





























