റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ മുന്നോടിയായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം തുടങ്ങി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പരിശീലനമാണ് നടക്കുന്നത്. പഞ്ചായത്ത് സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, രണ്ട് അയൽക്കൂട്ടങ്ങളിലെ അഞ്ചംഗ ഭാരവാഹികൾ, എ.ഡി.എസ് ഉപസമിതി അംഗങ്ങൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കാളികളാവും. ഈ സർവേയിൽ 80% മാർക്ക് നേടിയാൽ പഴവങ്ങാടി മോഡൽ സി.ഡി.എസിനെ ഇമേർഷൻ സൈറ്റായി പ്രഖ്യാപിക്കും. ഇതോടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കുടുംബശ്രീ സംവിധാനത്തെക്കുറിച്ചും പഞ്ചായത്ത് രാജ് സംവിധാനങ്ങളെക്കുറിച്ചും പഠനം നടത്താൻ എത്തുന്ന കേന്ദ്രമായി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മാറും. ഇത് വഴി സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സാധിക്കും.
കുടുംബശ്രീയിലെ 85 % അംഗങ്ങൾക്കും ചുരുങ്ങിയത് ഒരു ലക്ഷം രൂപ സ്ഥിരം വരുമാനം ലഭിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ട പരിശീലന പരിപാടി പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനോജ് മേമന, ജോൺ എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്ഥിരം സമിതി അധ്യക്ഷരായ മോളി മാത്യു, മേരി ജോൺ, എം.കെ.മനോജ്, അംഗങ്ങളായ ആതിര എസ്.നായർ, ജോയിസി ചാക്കോ, ബിനിറ്റ് മാത്യു, അനി സുരേഷ്, കെ.ഇ.മാത്യു, പ്രിയ ഷാജി, സി.ഡി.എസ് ചെയർപേഴ്സൺ കെ.റ്റി.ഉഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രദീപ് എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ റിസോഴ്സ് പേഴ്സൺ രജനി മാത്യു, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ സൗമ്യ രാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.































