റാന്നി : പുതമൺ താൽക്കാലിക പാലം പണി പൂർത്തിയാക്കാതെ നിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധം ഏറുന്നു. നേരത്തെ മണ്ണിൻ്റെ ഘടന പരിശോധിച്ച് ഉറപ്പു വരുത്തി നിർമ്മാണം ആരംഭിച്ചതാണ് പാലത്തിൻ്റെ അപ്രോച്ച് റോഡ്. മണ്ണിന് ഉറപ്പില്ലാ എന്നാണ് പൊതുമരാമത്തിന്‍റെ ഇപ്പോഴത്തെ കണ്ടെത്തൽ. മണ്ണിന് ഉറപ്പു വരുത്താനുള്ള നടപടികൾ തുടര്‍ന്ന് ആരംഭിച്ചിട്ടുമില്ല. പഴയപാലത്തിന് സമാന്തരമായി തോട്ടിൽ കോൺക്രീറ്റ് പൈപ്പുകളടുക്കി താൽക്കാലിക പാലം ഭാഗികമായി പൂർത്തികരിച്ചെങ്കിലും അപ്രോച്ച് റോഡിൻ്റെ പണി മുടങ്ങി കിടക്കുകയാണ്. ഇതോടെ ശബരിമല മകരവിളക്കിന് മുമ്പായി പാലം തുറന്നുകൊടുക്കുമെന്ന സർക്കാർ ഉറപ്പും പാഴായി. 2023 ജനുവരി 25നാണ മേലുകര – റാന്നി സംസ്ഥാന പാതയിലെ പുതമൺ പാലത്തിൻ്റെ ഒരു വശം തകർന്നത്. താൽക്കാലിക പാലത്തിനൊപ്പം പുതിയ പാലത്തിൻ്റെ പണിയും ആരംഭിക്കമെന്ന് പ്രഖ്യപനം ഉണ്ടായി.എന്നാൽ ശബരിമല സീസൺ പ്രമാണിച്ച് താൽക്കാലിക പാലത്തിൻ്റെ പണി അതിവേഗം തീർക്കാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിടുകയായിരുന്നു. ഇതിനായി 30.48 ലക്ഷം രൂപയും അനുവദിച്ചു. കരാർ പ്രകാരം നവംബർ 8 നാണ് നിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ പാലം തകർന്ന് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാക്ളേശത്തിന് പരിഹാരമായില്ല.
ചെറുകോൽ, നാരങ്ങാനം, റാന്നി പഞ്ചായത്തുകളിലെ ജനങ്ങളാണ് യാത്രാദുരിതം ഏറെ അനുഭവിക്കുന്നത്. ഇവര്‍ക്ക് നിലവില്‍ പത്ത് കിലോമീറ്റർ അധികം ദൂരം സഞ്ചരിക്കേണ്ടതായി വരുന്നു. അപ്രോച്ച് റോഡിൻ്റെ അനുവദിച്ച എസ്റ്റിമേറ്റ് തുകയിൽ ഇനിയും വർദ്ധന ഉണ്ടായെങ്കിലെ പണി പൂർത്തിയാക്കാൻ കഴിയൂ. പാടം നികത്തിയാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്. തെങ്ങിൻതടി പൈലടിച്ച് മണ്ണിൽ ഉറപ്പു വരുത്തിയ ശേഷമെ അപ്രോച്ച് റോഡിലൂടെ ഭാരവാഹനങ്ങൾക്ക് കടന്നു പോകാനാകു. മുമ്പ് മണ്ണിൻ്റെ ഉറപ്പ് ശാസ്ത്രീയമായി പരിശോധിച്ചു ഉറപ്പു വരുത്തിയ സ്ഥലത്ത് വീണ്ടും മണ്ണിന് ഉറപ്പു വരുത്താനുള്ള നടപടിയാണ് അധിക ചിലവയി വരുന്നത്. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും പിടിപ്പുകേടും അനാസ്ഥയുമാണ് നിർമ്മാണം അനന്തമായി നീളാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. താൽക്കാലിക പാലത്തിൻ്റെ പണി അടിയന്തിരമായി തീർക്കാൻ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.





























