വടശ്ശേരിക്കര: അശാസ്ത്രീയ നിർമാണവും അമിതവേഗതയും നിമിത്തം അത്തിക്കയം – ചെമ്പനോലി-വെച്ചൂച്ചിറ റോഡിൽ അപകടം പതിവാകുന്നു. റോഡിലെ മടന്തമണ്‍ ഇറക്കത്തിൽ തുടരെ അപകടങ്ങളുണ്ടാകുകയാണ്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ചെമ്പനോലിയിൽ ക്രഷറിൽ നിന്നും അമിതവേഗതയിൽ വന്ന ലോറി നിയന്ത്രണംവിട്ട് റോഡിൻെറ വശത്തേ കയ്യാലയിൽ ഇടിച്ചുനിന്നു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. അപകടസമയത്തു ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചെമ്പന്മുടി പാറമടയിൽ നിന്നും കരിങ്കല്ല് ലോഡുമായെത്തിയ ടോറസ് ലോറിയാണ് നിയന്ത്രണംവിട്ട് ഇടിച്ചത്.
സ്ഥിരം അപകടമേഖലയായ ഇവിടെ പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നും എത്തുന്ന ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയാറുണ്ട്. റോഡിൻെറ കുത്തിറക്കവും വളവും കാരണം വൻഭാരം കയിറ്റിവരുന്ന വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെയും മറ്റുമാണ് നിയന്ത്രണം നഷ്ടമാകുന്നത്. ഈ ഭാഗത്തെ വാഹനങ്ങളുടെ അമിതം കാരണം റോഡിനിരുപുറവും താമസിക്കുന്ന നാട്ടുകാർ ഭീതിയിലാണ്. മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ക്ലീനർ മരിച്ചിരുന്നു. ഇതിനു ശേഷവും ബ്രേക്ക് നഷ്ടപ്പെട്ട ലോറി മണ്‍തിട്ടയിലിടിച്ചു കയറി.