ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ ഉൾപ്പടെ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. 17നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. കുട്ടിയുടെ തലയും മുഖവും തകർത്ത് സ്വകാര്യ ഭാഗത്ത് വടി കയറ്റിയായിരുന്നു അതിക്രമം. പാത്രങ്ങളും മറ്റും ഉപയോഗിച്ചാണ് കുട്ടിയുടെ മുഖം തകർത്തതെന്ന് സഹോദരി ആരോപിക്കുന്നു. കുട്ടിയും മാതാപിതാക്കളും ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ബന്ധുവുമായി ഉണ്ടായ തർക്കത്തെ തുടർന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്കു തിരികെ പോരുകയായിരുന്നു.
മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ വികൃതമായ മൃതദേഹമാണ് കണ്ടത്. കുട്ടി മർദനത്തിന് പുറമേ പീഡനത്തിനും ഇരയായതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. നേരത്തെ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ അടക്കം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസിൽ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.



























