പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു. കാഞ്ഞിരപ്പുഴ പാലത്തിന് 200ഓളം മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകൾ, സ്കൂബ ടീം, പേരാവൂർ പോലീസ്, മോണിംഗ് ഫൈറ്റേഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെയോടെ മൃതദേഹം കിട്ടിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഹനീഫയെ തിരയാനായി വയനാട് കൽപറ്റയിൽനിന്ന് 12 പേരടങ്ങിയ തുർക്കി ജീവൻരക്ഷാ സമിതിയിലെ നീന്തൽ വിദഗ്‌ധ സംഘം തിങ്കളാഴ്‌ച എത്തിയിരുന്നു.
ചൊവ്വാഴ്‌ച രാവിലെ മഴ വിട്ടുനിന്നതോടെ പുഴയിൽ ജലനിരപ്പ് കുറഞ്ഞു. കലക്കുവെള്ളം തെളിയാൻ തുടങ്ങിയതോടെയാണ് മൃതദേഹം കിട്ടിയത്. അതേസമയം ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിനായി കേരള, കര്‍ണാടക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. തളിപ്പറമ്പ് റേഞ്ച്, വീരാജ്‌പേട്ട മുണ്ട്രോത്ത് റേഞ്ചുകളില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണ് തിരച്ചില്‍ സംഘത്തിലുള്ളത്.




























