ന്യൂഡല്‍ഹി: പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്നീട് പ്രതി വിവാഹം കഴിച്ച് ആ ബന്ധത്തില്‍ കുട്ടി ജനിച്ചെന്നു കരുതി, പ്രതി ചെയ്ത കുറ്റം കുറ്റമല്ലാതാകില്ലെന്ന് ഡല്‍ഹി ഹൈകോടതി.ഇക്കാരണം ചൂണ്ടിക്കാട്ടി പ്രതിക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.14 കാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ പ്രതിയായ 27കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ഡിരട്ടയുടെ നിരീക്ഷണം. ആദ്യ കുഞ്ഞിന് ആറുമാസമായപ്പോള്‍ പെണ്‍കുട്ടിയെ ഇയാള്‍ വീണ്ടും ഗര്‍ഭിണിയാക്കിയതായും പോലീസ് ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും പിന്നീട് അവളെ വിവാഹം കഴിച്ചതിനുമാണ് പോക്‌സോ ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തത്. കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.
2019 ജൂലൈ 9ന് തന്റെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഹേബിയസ് കോര്‍പസ് അപേക്ഷ നല്‍കി. അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ കോളുകള്‍ നിരീക്ഷിച്ച് ഇരയെ 2021 ഒക്ടോബര്‍ 5-ന് പ്രതിയുടെ വീട്ടില്‍ കണ്ടെത്തി. ഈ സമയത്ത് എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു പെണ്‍കുട്ടി. കൂടാതെ, ഒന്നര മാസം ഗര്‍ഭിണി കൂടിയായിരുന്നു.
ഹർജിക്കാരന്‍ ഇരയെ പ്രലോഭിപ്പിച്ച് ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചതായാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ 6 ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍, കക്ഷികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഇരയെയും അവളുടെ കുട്ടികളെയും നോക്കേണ്ടത് ഹരജിക്കാരനാണെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇരയായ പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്നും ഈ സമയത്ത് 14 വയസ്സും ആറ് മാസവുമായിരുന്നു പ്രായമെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം നിരാകരിച്ചു. 18 വയസ്സിന് താഴെയുള്ള വിവാഹിതയായ പെണ്‍കുട്ടിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. സെക്ഷന്‍ 375 പ്രകാരം ഏഴില്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായാണ് നിര്‍വചിക്കുന്നത്. ഇതുപ്രകാരം 18 വയസ്സിന് താഴെയുള്ള സ്ത്രീയാണെങ്കില്‍, സമ്മതത്തോടെയോ അല്ലാതെയോ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ‘ബലാത്സംഗം’ ആണെന്ന് 375-ാം വകുപ്പിലെ ആറാം ഖണ്ഡിക വ്യക്തമാക്കുന്നു’ – കോടതി വ്യക്തമാക്കി.