ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ കച്ചാർ ജില്ലയിൽ ആണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒക്‌ടോബർ 3 ന് മറ്റൊരാളോടൊപ്പം ദുർഗാപൂജ പന്തലിൽ പോയതായി അറിഞ്ഞതിനെ തുടർന്ന് യുവാവ് അവളോട് ദേഷ്യപ്പെടുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 6 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി പെൺകുട്ടിയെ കഴുത്ത് മുറിച്ച് ബാഗിലാക്കി കാട്ടിൽ തള്ളാൻ ശ്രമിച്ചെങ്കിലും ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലാണ് അവൾ വീട്ടിലെത്തിയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇപ്പോൾ ഗുരുതരാവസ്ഥയിൽ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ് പെൺകുട്ടി.
ഒക്‌ടോബർ മൂന്നിന് ദുർഗാപൂജ പന്തലിൽ പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. ഒക്ടോബർ 4 ന് അവർ പോലീസിൽ പരാതിപ്പെട്ടു. അതേ ദിവസം ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ പ്രതിയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. ഉടനെ കുട്ടിയെ അവളുടെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. പിന്നാലെ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.