ചണ്ഡീഗഢ്: രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിന തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും 30 ദിവസത്തെ പരോൾ അനുവദിച്ചു. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന 16-ാമത്തെ പരോളാണിത്. ജനുവരിയിൽ ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ഇതോടെ 2026-ൽ മാത്രം രണ്ടാം തവണയാണ് അദ്ദേഹം പരോളിൽ പുറത്തിറങ്ങുന്നത്. എട്ട് വർഷവും എട്ട് മാസവും ജയിൽവാസം അനുഭവിച്ച റാം റഹീം, ശിക്ഷാ കാലയളവിലെ 3,193 ദിവസങ്ങളിൽ 406 ദിവസവും ജയിലിന് പുറത്താണ് ചെലവഴിച്ചത്.
രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് സിബിഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. എന്നാൽ, പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതി, ദേര മാനേജർ രഞ്ജിത് സിങ് എന്നിവരുടെ വധക്കേസുകളിൽ നിന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. ഹരിയാണ ഗുഡ് കണ്ടക്ട് പ്രിസണേഴ്‌സ് ആക്ട് (2022) പ്രകാരം ഒരു കലണ്ടർ വർഷം പരമാവധി 10 ആഴ്ചയാണ് പരോൾ ലഭിക്കുക, ഇത് രണ്ട് തവണകളായി മാത്രമേ എടുക്കാൻ സാധിക്കൂ. നിലവിലെ പരോളോടെ 2026-ലെ പരോൾ പരിധി അദ്ദേഹം പൂർത്തിയാക്കി. ഇനി ഈ വർഷം പരോൾ ലഭിക്കില്ലെങ്കിലും, നിയമപ്രകാരം മൂന്ന് ആഴ്ചത്തെ ഫർലോ അദ്ദേഹത്തിന് ബാക്കിയുണ്ട്. പരോൾ കാലയളവ് ശിക്ഷാ കാലാവധിയുടെ ഭാഗമായി കണക്കാക്കുന്നില്ലെങ്കിലും, ഫർലോ കാലയളവ് ശിക്ഷാ കാലാവധിയായി പരിഗണിക്കും. കൂടാതെ, ശിക്ഷയുടെ മുക്കാൽ ഭാഗം പൂർത്തിയാക്കിയതിനാൽ നാല് ആഴ്ചത്തെ അധിക ഫർലോയ്ക്കും അദ്ദേഹം അർഹനാണ്. ഫർലോ ഒറ്റത്തവണയായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നത് ശ്രദ്ധേയമാണ്.






























