കാഞ്ഞങ്ങാട് : പതിനൊന്ന് വയസ്സുള്ള ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ഹൊസ്ദുർഗ് പോക്സോ കോടതി 30 വർഷം തടവിന് ശിക്ഷിച്ചു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 35 കാരനാണ് പ്രതി. 2018 ലാണ് കേസ് രജിസ്റ്റർചെയ്തത്. പെൺകുട്ടിയെ ഭാര്യയുടെ വീട്ടിൽവെച്ചും ബന്ധുവീട്ടിൽവെച്ചും മറ്റിടങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് കേസ്. ക്ലാസിൽ അസ്വസ്ഥത കാണിച്ച കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അന്നത്തെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എം.സുനിൽകുമാറും രാജപുരം എസ്.ഐ. ആയിരുന്ന ജയകുമാറുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടി, ആവർത്തിച്ചുള്ള പീഡനം, പ്രതിയുടെ ബന്ധു എന്നിങ്ങനെ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പിലും 10 വർഷം തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് ജഡ്ജി സി.സുരേഷ്കുമാർ വിധിന്യായത്തിൽ വ്യക്തമാക്കി. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നുമാസം വീതം ശിക്ഷയനുഭവിക്കണം. പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബിന്ദു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.