തിരുവനന്തപുരം : തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ സ്പീഷീസുകളിലുംപ്പെടുന്ന കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ഞണ്ടുകളെ കേരളസർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഈ ഇനങ്ങളെ ‘പവിഴം ഗവി’ എന്നും ‘രാജാതെൽഫൂസ ബ്രുണ്ണിയ’ എന്നും പേരിട്ടു. കേരളസർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിലെ സ്മൃതി രാജ്, ബിജു കുമാർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ലീ കോങ് ചിയാൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ്ങ് എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ കണ്ടെത്തലുകൾ സുവോളജിക്കൽ സ്റ്റഡീസ് എന്ന അന്താരാഷ്ട്ര ജേണലിന്‍റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
‘പവിഴം’ എന്ന പുതിയ ജനുസ്സ് പത്തനംതിട്ട ഗവിയിലെ ഒരു വെള്ളച്ചാട്ടത്തിൽ കല്ലുകൾക്കടിയിൽ നിന്ന് ശേഖരിച്ചതാണ്. ചുവന്ന പവിഴക്കല്ലിന്‍റെ നിറവും മിനുസവും ഞണ്ടിന്‍റെ പുറന്തോടിൽ കാണുന്നതുകൊണ്ടാണ് പുതിയ ജനുസ്സിനു ‘പവിഴം’ എന്ന പേര് നൽകിയത്. ഗവിയിൽ നിന്ന് കണ്ടെത്തിയതിനാൽ പുതിയ സ്‌പീഷീസിന് ‘ഗവി’ എന്നും പേരിട്ടു. ഈ ഇനത്തിന് വീർത്തതും മിനുസമാർന്നതുമായ പുറന്തോടും, വളരെ വിശാലവും താഴ്ന്നതുമായ പല്ലുകൾ കണ്ണിനടുത്തും ഉണ്ട്. പുതിയ ജനുസ്സായ പവിഴത്തിന്, തെക്കൻ പശ്ചിമഘട്ടത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭരത, സ്‌നഹ എന്നീ ഇനങ്ങളുമായി ഉപരിപ്ലവമായി സാമ്യമുള്ളതാണ്. പവിഴം ഗവി എന്ന പുതിയ ഇനത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ച് ഏറെയൊന്നും അറിയില്ല.