കോഴിക്കോട് : ജില്ലയിലെ പൂവാട്ടുപറമ്പിൽ വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനം ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. മുതലക്കുണ്ട് നിലം സ്വദേശി അഫ്സലിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഈ അപൂർവ്വ മത്സ്യത്തെ ലഭിച്ചത്. ബാത്റൂമിലെ ടാപ്പ് തുറന്നപ്പോൾ പൈപ്പിലൂടെ വെള്ളത്തോടൊപ്പം ബക്കറ്റിലേക്ക് മത്സ്യം ചാടുകയായിരുന്നുവെന്ന് അഫ്സൽ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ പൈപ്പിലൂടെ മത്സ്യം വരുന്നത്. ആദ്യ രണ്ട് തവണയും മത്സ്യത്തെ തിരികെ കിണറ്റിലേക്ക് തന്നെ വിട്ടെങ്കിലും മൂന്നാമതും ലഭിച്ചതോടെയാണ് ഇതിന്റെ പ്രത്യേകത ശ്രദ്ധയിൽപ്പെട്ടത്.
ഭൂഗർഭ ജലസ്രോതസ്സുകൾ, കിണറുകൾ, ഗുഹകൾ എന്നിവയിൽ മാത്രം കാണപ്പെടുന്ന ഇത്തരം മത്സ്യങ്ങൾ സൂര്യപ്രകാശം ലഭിക്കാത്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കുന്നവയാണ്. പിഗ്മെന്റേഷൻ ഇല്ലാത്തതിനാൽ ഇവയ്ക്ക് പൊതുവേ വെള്ളയോ പിങ്കോ നിറമായിരിക്കും ഉണ്ടാകുക. ഇത്തരം മത്സ്യങ്ങൾക്ക് കണ്ണുകൾ ഇല്ലാത്തതോ അല്ലെങ്കിൽ കാഴ്ചശക്തി തീരെ കുറഞ്ഞതോ ആയ അവസ്ഥയിലായിരിക്കും കാണപ്പെടുന്നത്. ക്രിപ്ടോഗ്ലാനിസ് ഷാജി, ഹൊറാഗ്ലാനിസ് അബ്ദുൽ കലാമി, പാഞജിയോ ഭുജിയ, എനിഷ്ടമന്നൊല്ലം എന്നീ നാല് വിഭാഗങ്ങളിൽ പെട്ട ഭൂഗർഭ മത്സ്യങ്ങളാണ് സാധാരണയായി ഈ ഗണത്തിൽ വരുന്നത്. അപൂർവ്വമായ ഈ ഭൂഗർഭ മത്സ്യത്തെ കാണാൻ നിരവധി പേരാണ് അഫ്സലിന്റെ വീട്ടിലെത്തുന്നത്.






























