തിരുവനന്തപുരം : മുൻഗണനാ പിങ്ക് റേഷൻ കാർഡ് (പിഎച്ച്എച്ച്) അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കാൻ സർക്കാർ നടപടി ആരംഭിച്ചു. 1200 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട്, 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാലുചക്ര സ്വകാര്യവാഹനം, കൃഷിയോഗ്യമല്ലാത്തതോ മറ്റുതരത്തിൽ ഉപയോഗിക്കാനാവാത്തതോ ആയ ഒരു ഏക്കറിലേറെ ഭൂമി എന്നിവയുണ്ടെങ്കിലും മുൻഗണനാ കാർഡ് നൽകുന്നതാണ് പരിഗണനയിൽ ഉള്ളത്. മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, മാനദണ്ഡങ്ങൾ പുതുക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമയ്ക്കു നിർദേശം നൽകി. മുൻഗണനാ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാൻ അതതു സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്.
നിലവിൽ 1000 ചതുരശ്രയടിയിലേറെ വിസ്തീർണമുള്ള വീടുള്ള ഒട്ടേറെ പട്ടികജാതി കുടുംബങ്ങളടക്കം മുൻഗണനാ കാർഡിന് അപേക്ഷിക്കാനാവാതെ വലയുകയാണ്. ഇതിൽ പലരുടെയും വീടിന്റെ സ്ഥിതി പരിതാപകരമാണ്. വീടിന്റെ വിസ്തീർണത്തിൽ ഇളവു നൽകുന്നതിൽ പട്ടികജാതി–വർഗ, തദ്ദേശ വകുപ്പുകളും അനുകൂലമാണ്. ഒരേക്കറിലേറെ സ്ഥലമുണ്ടെങ്കിലും വെള്ളക്കെട്ടും മറ്റുമായി കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങൾ കുട്ടനാട്ടിലും മറ്റുമുണ്ട്. വീട്ടിലെ കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും മറ്റും കൊണ്ടുപോകാൻ സെക്കൻഡ് ഹാൻഡ് സ്വകാര്യവാഹനം ഉപയോഗിക്കുന്നതിന്റെ പേരിൽ മുൻഗണനാ കാർഡിൽനിന്നു തഴയപ്പെടുന്നതാണു മറ്റൊരു സ്ഥിതി.






























