കണ്ണൂർ : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ ജയിലുകൾ നിറയുന്നതായി ആരോപണം. സംസ്ഥാനത്തെ 58 ജയിലുകളിലായി 7877 പേരെ താമസിപ്പിക്കാനേ ശേഷിയുള്ളൂ. നിലവിൽ 9935 പേരുണ്ട്. ഉയർന്ന അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവർ കൂടിയതോടെ കേസുകളും ജയിലിലാവുന്നവരും കൂടി. വിചാരണയും മറ്റ് നിയമനടപടികളും നീണ്ടുപോകുന്നത് കാരണം പ്രതികളെ ജയിലിൽ പാർപ്പിക്കേണ്ട അവസ്ഥയുമുണ്ട്. മയക്കുമരുന്ന്, പോക്സോ കേസുകളിൽ ജാമ്യവ്യവസ്ഥ കോടതി കർശനമാക്കിയതോടെ മാസങ്ങളോളം ജാമ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്.
ശിക്ഷാ തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണുള്ളത്. തടവുകാരുടെ എണ്ണം കൂടിയതോടെ ഭക്ഷണച്ചെലവും മറ്റുചെലവുകളും വലിയതോതിൽ വർധിച്ചു. വിവിധ ജയിലുകളിലായി ജീവനക്കാരുടെ 300 മുതൽ 500 വരെ ഒഴിവുകളാണ് നിലവിലുള്ളത്. അസുഖബാധിതരായ തടവുകാരെ ആശുപത്രികളിലെത്തിക്കാൻ മതിയായ സുരക്ഷലഭിക്കാത്ത സാഹചര്യവുമുണ്ട്.






























