കോട്ടയം : ലോട്ടറി ടിക്കറ്റിന്റെ സമ്മാനഘടന പരിഷ്കരണത്തിന് തീരുമാനം. ടിക്കറ്റെണ്ണവും സമ്മാനവും കൂട്ടുന്നതോടെ ലോട്ടറിയെടുക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം വരുമാനവും കൂടുമെന്നാണ് പ്രതീക്ഷ. ഓരോ ടിക്കറ്റിന്റെയും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടുന്നതിനാണ് മുഖ്യപരിഗണന. 5000 രൂപയുടെ സമ്മാനങ്ങൾക്കായി ഇപ്പോൾ ഓരോ ടിക്കറ്റിനും 19 നറുക്കെടുപ്പാണ് നടത്തുന്നത്. ഇത് 21 ആയി ഉയർത്തും. ഇപ്പോഴത്തെ സമ്മാനഘടനയനുസരിച്ച് വിവിധ സീരീസുകളിൽ 19 നറുക്കെടുപ്പിലായി 20,520 പേർക്കാണ് 5000 രൂപ സമ്മാനമടിക്കുന്നത്. നറുക്കെടുപ്പ് 21 ആകുമ്പോൾ ഇത് 22,680 ആകും. ചെറിയ തുകയുടെ സമ്മാനങ്ങളിൽ 5000 രൂപയുടെ സമ്മാനമാണ് ലോട്ടറിയെടുക്കുന്നവർക്ക് കൂടുതൽ ലഭിക്കുക.
അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ എണ്ണം കൂട്ടുന്നതും പരിഗണനയിലാണ്. ബമ്പർ ഒഴിച്ചുള്ള മറ്റ് ടിക്കറ്റുകളുടെ അച്ചടി കൂട്ടും. ഒരുകോടി എട്ടുലക്ഷം ടിക്കറ്റാണ് ഇപ്പോൾ പ്രിന്റ് ചെയ്യുന്നത്. ഇത് ഒരുകോടി 17 ലക്ഷമായി ഉയർത്തും. സമ്മാനഘടന പരിഷ്കരിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സർക്കാർ മാറിയതോടെ ലോട്ടറി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ചെയർമാനുൾപ്പെടെ ഏഴംഗങ്ങളാണ് ബോർഡിലുണ്ടായിരുന്നത്. ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനാകാനാണ് സാധ്യത.






























