ചങ്ങനാശേരി : റേഷൻ കടകളിൽക്കൂടി വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസത്തേക്ക് 6480 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടും ജൂലൈ മാസത്തെ വിതരണത്തിന് 9 ജില്ലകൾക്ക് സംസ്ഥാന സർക്കാർ മണ്ണെണ്ണ നിഷേധിച്ചതായി ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. മണ്ണെണ്ണ നിഷേധിച്ച സർക്കാർ നടപടി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1608 കിലോ ലിറ്റർ മണ്ണെണ്ണ 5ജില്ലകൾക്ക് മാത്രം വിതരണം ചെയ്യാനാണ് സംസ്ഥാന റേഷനിംഗ് കൺട്രോളർ ഇന്ന് ഉത്തരവിറക്കിയത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മാത്രമേ ജൂലൈ മാസത്തിൽ മണ്ണെണ്ണ വിതരണം ചെയ്യൂ. റേഷൻ സമ്പ്രദായം നിലവിൽ വന്നതിനു ശേഷം ആദ്യമായിട്ടാണ് 9 ജില്ലകളിൽ മണ്ണെണ്ണ നിഷേധിക്കുന്നത്.
എല്ലാ ജില്ലകളിലും അര ലിറ്റർ വീതം വിതരണം ചെയ്യാനുള്ള മണ്ണെണ്ണ കേന്ദ്രം നൽകിയിട്ടുണ്ട്. കേന്ദ്രം നൽകിയ മണ്ണെണ്ണ ഈ മാസം ഏറ്റെടുത്തു വിതരണം ചെയ്തില്ല എങ്കിൽ അടുത്ത മാസം ലിറ്ററിന് രണ്ടു രൂപ വില വർദ്ധിക്കും. 5ജില്ലകൾക്ക് മാത്രമായി മണ്ണെണ്ണ പരിമിതപ്പെടുത്താൻ തക്കതായ യാതൊരു കാരണവും ഇപ്പോൾ ഇല്ല എന്നും ഈ നീതി നിഷേധത്തെ നിയമപരമായി നേരിടുമെന്നും ബേബിച്ചൻ മുക്കാടൻ അറിയിച്ചു.