തിരുവനന്തപുരം: ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഇല്ല.
ഈ സാഹചര്യത്തിലാണ് എകെആർഡിഡിഎ,കെഎസ്ആർആർഡിഎ ,കെആർ യുഎഫ്(സിഐടിയു),കെആർയുഎഫ്(എഐടിയുസി) എന്നീ സംഘടന നേതാക്കൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. നാളെ സമര നോട്ടീസ സർക്കാറിന് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്.