കൊച്ചി : പതിഞ്ഞ സ്വരത്തിലൂടെ കുടുംബപ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമാ സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ (67) ഇനി ഓര്‍മയുടെ താളുകളിലേയ്ക്ക്. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവനാണ് ഇദ്ദേഹം.
ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും സ്വന്തമാക്കി. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി. എൻ ഗോപിനാഥൻ നായരുടെതായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവി വള്ളത്തോൾ അഭിനയിച്ചു.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം , കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്. 1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. ഇവർക്ക് കുട്ടികളില്ല. രവി വള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.