ദില്ലി : മുൻ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 30,307 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാറിന് നൽകും. അടിയന്തര കരുതൽ ധനം 5.50 ശതമാനമായി നിലനിർത്തും. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗത്തിലാണ് ലാഭവിഹിതം സംബന്ധിച്ച തീരുമാനമുണ്ടായത്.
ഉക്രൈൻ – റഷ്യ യുദ്ധവും ആഗോള സാമ്പത്തിക സമ്മർദ്ദവും രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിച്ച സാഹചര്യത്തിലാണ് ആർബിഐ ലാഭ വിഹിതം പ്രഖ്യാപിച്ചത്. യോഗത്തിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തു. സർക്കാർ പ്രതീക്ഷിച്ച തുകയേക്കാൾ കുറവാണെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ തുക ആശ്വാസമാകും. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന് 99,122 കോടി രൂപയാണ് ആർബിഐ ലാഭ വിഹിതം നൽകിയത്.