തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച തൊണ്ടിമുതല്‍ മോഷണക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. കള്ളന്‍ കപ്പലില്‍ തന്നെ എന്ന പഴമൊഴി യാഥാര്‍ഥ്യമായിരിക്കുകയാണ് തിരുവനന്തപുരം കലക്‌ട്രേറ്റിനുള്ളിലെ ആര്‍.ഡി.ഒ കോടതിയില്‍. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണ്ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയുമാണ് നഷ്ടമായത്.
മൊത്തത്തില്‍ 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ച്ചയാണ് നടന്നത്. കൊട്ടിഘോഷിച്ച് അതിവേഗത്തില്‍ തുടങ്ങിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയതോടെ സര്‍ക്കാര്‍ വളരെ ആശങ്കയിലാണ്. 2020-21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പേരൂര്‍ക്കട പോലീസിന്റെയും മറ്റും കണ്ടെത്തൽ.