കൊച്ചി : കടപ്പത്രം ഇറക്കാന്‍ മത്സരിക്കുകയാണ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍. നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന കടപ്പത്രത്തിലൂടെ നിക്ഷേപം സ്വീകരിക്കുക എന്ന തന്ത്രമാണ് ഇതിനുപിന്നില്‍. കൊശമറ്റം ഫിനാന്‍സ് 400 കോടിയുടെ കടപ്പത്രമാണ് ഡിസംബര്‍ മാസം ഇറക്കുന്നതെന്ന് കമ്പിനി ഉടമ മാത്യു കെ.ചെറിയാന്‍ അറിയിച്ചു കഴിഞ്ഞു. വമ്പന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ കോടികള്‍ സമാഹരിക്കുവാനാണ് കൊശമറ്റം ലക്ഷ്യമിടുന്നത്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സ് ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനിയാണ്. ഇത്തരം കമ്പിനികള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ ഒന്നും നടത്തുവാന്‍ അനുവാദമില്ല. നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനും കഴിയില്ല. സ്വര്‍ണ്ണപ്പണയ വായ്പയും മൈക്രോ ഫിനാന്‍സ് വായ്പകളുമാണ് NBFC കമ്പിനികളുടെ പ്രധാന ഇടപാടുകള്‍. ഇതിലൂടെയുള്ള ലാഭം കൊണ്ടാണ് കമ്പിനി പ്രവര്‍ത്തിക്കേണ്ടത്. NBFC കമ്പിനികള്‍ക്ക് അവരുടെ ബിസിനസ് വിപുലീകരിക്കുവാന്‍ പണം ആവശ്യമായി വന്നാല്‍ അത് ജനങ്ങളില്‍ നിന്നും കടമായി വാങ്ങുവാന്‍ അനുവാദമുണ്ട്.
കടപ്പത്രം എന്നപേരിലാണ് പണം സ്വീകരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം NBFC കമ്പിനികള്‍ക്ക് അനുവദനീയമായ മേഖലകളില്‍ മാത്രമേ ചിലവഴിക്കാന്‍ പാടുള്ളൂ. അതായത് സ്വര്‍ണ്ണപ്പണയം, മൈക്രോ ഫിനാന്‍സ് ലോണുകള്‍ എന്നിവ കൂടുതലായി നല്‍കുവാനും പുതിയ ശാഖകള്‍ തുറക്കുവാനും മാത്രമേ ഈ പണം ഉപയോഗിക്കുവാന്‍ കഴിയു. ശരിയായി പറഞ്ഞാല്‍ കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന പണം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലോ സിനിമ പിടിക്കാനോ ഉപയോഗിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ കടപ്പത്രത്തിലൂടെ സമാഹരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. ജനങ്ങളില്‍ നിന്നും കാശ് കടംവാങ്ങി വായ്പകള്‍ നല്‍കിയാല്‍ ആ സ്ഥാപനം എങ്ങനെ ലാഭകരമാകും എന്നതും പണം കടം നല്‍കുന്നവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും.
കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ മൂന്നോ നാലോ ശാഖകള്‍ ഉണ്ടാകും. കൂടാതെ സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും സമീപത്ത് ഉണ്ടാകും. സ്വര്‍ണ്ണം പണയം വെക്കുവാന്‍ വരുന്നവര്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാപനത്തിലേക്കാണ് പോകുന്നത്. മൈക്രോ ഫിനാന്‍സ് വായ്പകള്‍ മിക്ക NBFC കമ്പിനികളും നല്‍കാറില്ല. അപ്പോള്‍ സ്വര്‍ണ്ണപ്പണയത്തിലൂടെ മാത്രം ഈ കമ്പിനികള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതും നിക്ഷേപകര്‍ ചിന്തിക്കണം. കൊശമറ്റം ഫിനാന്‍സ് അടുത്തമാസം 400 കോടിയാണ് കടപ്പത്രത്തിലൂടെ സമാഹരിക്കുന്നത്. ഇത്രയും വലിയ തുക സമാഹരിക്കുന്നതിനു പിന്നില്‍ എന്തെങ്കിലും നിഗൂഡമായ ലക്‌ഷ്യം ഉണ്ടോയെന്നും സംശയിക്കണം. മുമ്പ് കടപ്പത്രത്തിലൂടെ വാങ്ങിയ പണം തിരികെ നല്‍കുവാന്‍ വീണ്ടും കടപ്പത്രത്തിലൂടെ പണം സമാഹരിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാകും.
ജനങ്ങളില്‍ നിന്നും കടമായി വാങ്ങിയ പണം ഉപയോഗിച്ച് ആധുനിക സൌകര്യങ്ങളോടുകൂടിയ കോര്‍പ്പറേറ്റ് ഓഫീസുകള്‍ കെട്ടിപ്പടുക്കുന്നവരുമുണ്ട്. ഇതൊക്കെ കമ്പിനിയുടെ മുഖമുദ്രയും ആസ്തിയുമൊക്കെയായി ജനങ്ങള്‍ കാണുമ്പോള്‍ പണം നിക്ഷേപിച്ചവര്‍ ഒന്നു ചിന്തിക്കുക, ഇതൊക്കെ നിങ്ങളുടെ പണമാണ്, പട്ടിണി കിടന്നും വിയര്‍പ്പൊഴുക്കിയും നിങ്ങള്‍ സമ്പാദിച്ച പണം. കമ്പിനി മുതലാളിയുടെ ആഡംബര കാറുകളും നിങ്ങളുടെ പണമാണ്. മുതലാളിയും പരിവാരങ്ങളും ആഡംബര ജീവിതം നയിക്കുന്നതും ധൂര്‍ത്തടിക്കുന്നതും നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണമാണ്. കമ്പിനി പൊട്ടിയാല്‍ നിങ്ങളുടെ പണം തിരിച്ചു കിട്ടുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സര്‍ക്കാരുകളോ റിസര്‍വ് ബാങ്കോ യാതൊരുവിധ ഗ്യാരണ്ടിയും ഇത്തരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നില്ലെന്നതും ഏറെ ഗൌരവത്തോടെ ചിന്തിക്കുക.
2011 ലും 2012 ലും കൊശമറ്റം ഫിനാന്‍സ് ഇറക്കിയ കടപ്പത്രം വാങ്ങിയ നിരവധിപ്പേര്‍ ചതിക്കപ്പെട്ടു. 2013 ല്‍ ഇറക്കിയ കടപ്പത്രം വാങ്ങിയവരും ആശങ്കയിലാണ്. ഇവരുടെ കാലാവധി പൂര്‍ത്തിയാകുന്നതേയുള്ളു. കടപ്പത്രത്തില്‍ വാഗ്ദാനം ചെയ്ത തുക നല്‍കാതെയാണ് കൊശമറ്റം ഫിനാന്‍സ് നിക്ഷേപകരെ വഞ്ചിച്ചത്. നിരവധിപ്പേര്‍ പരാതിയുമായി കണ്‍സ്യൂമര്‍ കോടതികളെ സമീപിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ വിധികളാണ് പല കോടതികളും പുറപ്പെടുവിച്ചത്. ചില ജില്ലകളില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2013 ല്‍ വാങ്ങിയ കടപ്പത്രങ്ങളുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍പ്പേര്‍ നിയമനടപടിയുമായി നീങ്ങുമെന്നാണ് വിവരം. സാധാരണ നിക്ഷേപകര്‍ പലരും കേസിന് നീങ്ങിയില്ല. എന്നാല്‍ കൊശമറ്റം ഫിനാന്‍സില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിന് നീങ്ങിയവരില്‍ പലരും.
5 ലക്ഷം രൂപ നല്‍കിയാല്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം രൂപ മടക്കി നല്‍കാമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സ് ഉറപ്പു നല്‍കിയത്. എന്നാല്‍ പണം കയ്യില്‍ വന്നതോടെ ഇവര്‍ വാക്കുവ്യത്യാസം കാണിക്കുകയായിരുന്നു. റിസര്‍വ് ബാങ്കിനെ പഴി പറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. കൊശമറ്റം പുറത്തിറക്കിയ മെഗാ ബോണ്ടുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയത്തെപ്പറ്റി റിസര്‍വ് ബാങ്ക് നല്‍കിയ ഒരു സര്‍ക്കുലര്‍ ആയിരുന്നു കമ്പിനി നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഉപയോഗിച്ചത്.
ആലപ്പുഴ കണ്‍സ്യൂമര്‍ കോടതിയിലെ സിസി 79/2022 നമ്പര്‍ കേസിലും കൊശമറ്റം ഫിനാന്‍സ് റിസര്‍വ് ബാങ്കിന്റെ ഈ സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും വിജയിച്ചില്ല. കൊശമറ്റം ഫിനാന്‍സിന്റെ റീജണല്‍ മാനേജര്‍ ആയി 10 വര്‍ഷത്തിലേറെ ജോലി ചെയ്ത ആലപ്പുഴ മുതുകുളം സ്വദേശി ജോണ്‍ തോമസ് ആയിരുന്നു ഇവിടെ പരാതിക്കാരന്‍. അഭിഭാഷകനെപ്പോലും ഒഴിവാക്കിക്കൊണ്ട് ജോണ്‍ തോമസ് സ്വയം കേസ് വാദിക്കുകയായിരുന്നു. കൊശമറ്റം ഫിനാന്‍സിന്റെ വാദമുഖങ്ങളുടെ മുനയൊടിക്കുവാനും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുവാനും പഴയ ഈ ജീവനക്കാരന് കഴിഞ്ഞു.
നിക്ഷേപകനായ ജോണ്‍ തോമസിന് പൂര്‍ണ്ണമായും അനുകൂല വിധിയാണ് കോടതിയില്‍നിന്ന് ഉണ്ടായത്. കൊശമറ്റം ഫിനാന്‍സ് കടപ്പത്രത്തിലൂടെ വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാനായിരുന്നു വിധി. കടപ്പത്രത്തിന്റെ കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കിയെങ്കില്‍ മാത്രമേ നിക്ഷേപകന് നിയമപരിരക്ഷ ലഭിക്കുകയുള്ളൂ. ഈ കാലാവധിക്കുള്ളില്‍ പരാതി നല്‍കുവാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിലൂടെ നിക്ഷേപകര്‍ക്ക് അവകാശപ്പെട്ട കോടികളാണ് കൊശമറ്റം ഫിനാന്‍സ് തട്ടിയെടുത്തത്.