ഡല്‍ഹി: സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി വഴി അനുവദിച്ച സ്കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍.എസ്.എസ്. അനുബന്ധ സംഘടനകള്‍ക്കും ബി.ജെ.പി. സഖ്യകക്ഷി നേതാക്കള്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2021-നുശേഷം ആരംഭിച്ച 40 സ്കൂളുകളെക്കുറിച്ചാണ് റിപ്പോർട്ടിൽ ഉള്ളത്. വിവരാവകാശ രേഖകളില്‍നിന്നും കേന്ദ്രത്തിന്റെ പത്രക്കുറിപ്പില്‍നിന്നുള്ള വിവരങ്ങളും ആധാരമാക്കി റിപ്പോര്‍ട്ടേഴ്സ് കളക്ടീവാണ് വിവരം പുറത്തുവിട്ടത്. ഭാവിസൈനികരെ വാര്‍ത്തെടുക്കുന്ന സ്കൂളുകളാണ് സംഘപരിവാര്‍ സംഘടനകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈനിക് സ്കൂള്‍ സൊസൈറ്റിക്ക് കീഴില്‍ സ്കൂളുകള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സ്വാധീനമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പറഞ്ഞു. സൈനിക സ്കൂളിന്റെ ലക്ഷ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുള്ള സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂള്‍ അനുവദിച്ചതെന്നും മന്ത്രാലയം പറയുന്നു.
ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ നല്‍കിയത് ഗുജറാത്തിലും അരുണാചല്‍പ്രദേശിലുമാണ്. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള അഖില്‍ ഭാരതീയ ശിക്ഷാ സന്‍സ്ഥാന്‍, ആര്‍.എസ്.എസിന്റെ സാമൂഹികസേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഭൗസാഹബ് ഭുസ്‌കുതേ സ്മൃതി ലോക് ന്യാസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സൈനിക സ്കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി സ്ഥാപക സാധ്വി ഋതംഭര നടത്തുന്ന സ്കൂളിനും അദാനി ഗ്രൂപ്പിനു കീഴിലുള്ള സ്കൂളിനും സൈനിക സ്കൂള്‍പദവി ലഭിച്ചിട്ടുണ്ട്.





























