സൂറിച്ച് : അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി അച്ചടക്ക നടപടികൾ കർശനമാക്കി ഫിഫ. മൈതാനത്തെ മോശം പെരുമാറ്റവും വംശീയ അധിക്ഷേപങ്ങളും ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി വൻ നിയമപരിഷ്കാരങ്ങളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൈതാനത്ത് തർക്കങ്ങൾക്കിടയിലോ മറ്റോ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി നേരിട്ട് ചുവപ്പ് കാർഡ് നൽകാൻ റഫറിമാർക്ക് അധികാരമുണ്ടാകും. ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ തിരിച്ചറിയാൻ കഴിയാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നീക്കം. റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ അധിക്ഷേപങ്ങളും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ വിവാദങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഫിഫയെ എത്തിച്ചത്. കൂടാതെ, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നവർക്കും ഇനി ചുവപ്പ് കാർഡ് ലഭിക്കും.
ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ച സാഹചര്യത്തിൽ, സൂപ്പർ താരങ്ങൾക്ക് സെമി ഫൈനലും ഫൈനലും നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മഞ്ഞക്കാർഡ് നിയമത്തിൽ ഫിഫ ഇളവ് നൽകി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുടൻ അതുവരെയുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കും. അതുപോലെ ക്വാർട്ടർ ഫൈനൽ കഴിഞ്ഞാലും കാർഡുകൾ ഒഴിവാക്കപ്പെടും. ഇതോടെ സെമി ഫൈനലിൽ ഒരു മഞ്ഞക്കാർഡ് ലഭിക്കുന്ന താരത്തിന് ഫൈനലിൽ കളിക്കാൻ സാധിക്കും. സെമിയിൽ ചുവപ്പ് കാർഡ് ലഭിച്ചാൽ മാത്രമേ ഫൈനൽ നഷ്ടമാകൂ. സമയം പാഴാക്കുന്നത് തടയാൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിടണം. ഇത് ലംഘിച്ചാൽ ആ ടീം അടുത്ത ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും ഇനി വിഷ്വൽ കൗണ്ട് ഡൗൺ ഏർപ്പെടുത്തും. കളിക്കളത്തിലെ സുതാര്യതയും നിലവാരവും ഉയർത്താൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് ഫിഫ വക്താവ് വ്യക്തമാക്കി.





























