കൊല്ലം: അക്രമം ഉണ്ടാകുന്നതിന്റെ തലേദിവസം മുതൽ സന്ദീപ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് കുത്തേറ്റ ബന്ധു ബിനു. മുറിവ് പരിശോധിച്ച ശേഷം എക്‌സറേ എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ബിനു ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞു. കഴുത്തിനാണ് ആദ്യം കത്രിക കൊണ്ട് കുത്തിയതെന്നും കതകിന് പിന്നിൽ ഒളിച്ചാണ് രക്ഷപ്പെട്ടതെന്നും ബിനു പറഞ്ഞു .’ഡ്രസിംഗ് റൂമിൽ നിന്നാണ് ഇതെടുത്തത് തന്നെ ഇടിക്കുന്നത് പോലെയാണ് തോന്നിയത്. ആദ്യം തന്റെ കഴുത്തിന് കുത്തി.പിന്നെ ഹോം ഗാർഡിന്റെ തലയ്ക്കും കുത്തി.
അക്രമം ഉണ്ടായപ്പോൾ ജീവനക്കാർ ചിതറിയോടി. ഓടി കതകിന് പിന്നിൽ ഒളിച്ചാണ് താൻ രക്ഷപ്പെട്ടതെന്നും ബിനു. പിന്നീടാണ് ഡോ.വന്ദന ദാസിനെ പ്രതി അക്രമിച്ചതെന്നും ബിനു പറയുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിനു. അതേസമയം, പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനയെയാണെന്നും അത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ സന്ദീപ് ബന്ധുവിനെയും പൊലീസുകാരെയുമാണ് ആദ്യം ആക്രമിച്ചതെന്നുമാണ് ദൃക്‌സാക്ഷിയുടെ മൊഴി.





























