കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി. എറണാകുളം കലക്ട്രേറ്റിൽ നടന്ന ചര്‍ച്ചയില്‍ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.തൊഴിൽ പ്രശ്നത്തിൽ സർക്കാരും ഉദ്യോഗസ്ഥരും തുടക്കം മുതൽ ഇടപെട്ടുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാവുമെന്ന് കമ്പനിയോട് അറിയിച്ചു.രേഖകൾ പരിശോധിച്ചതിൽ നല്ല നിലയിൽ പ്രവർത്തിച്ച കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടിയെന്ന് ചോദിച്ചു.
ഇന്‍റർനാഷണൽ കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടുന്നുവെന്ന് തുടരെ ചോദിച്ചു. 20 ന് കമ്പനി അധികൃതർ നേരിട്ടെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ജീവനക്കാർ അതുവരെ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടേത് ഇരട്ടത്താപ്പെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. താത്കാലികമായി ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന കമ്പനി നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല. ഇത് മൂലം തൊഴില്‍വകുപ്പ് നല്‍കിയ ഹാജര്‍ പുസ്തകത്തില്‍ ദിവസവും ഒപ്പുവെച്ച് ജീവനക്കാര്‍ തിരികെ പോവുകയാണ്. കൊച്ചിയിലും കോഴിക്കോടുമായി ആയിരത്തോളം ജീവനക്കാരാണ് കോറോ ഹെല്‍ത്ത് കമ്പനിയില്‍ ജോലി ചെയ്യുന്നത്.






























