കൊച്ചി: പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ വിമർശനവുമായി പി രാജീവ്. മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി വിദേശ ഫണ്ട് വാങ്ങിയാൽ എന്താണ് തെറ്റെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ പ്രതികരണം അത്ഭുതകരമാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ജനങ്ങൾക്കായി വിദേശ ഫണ്ട് വാങ്ങിയാൽ എന്താണ് തെറ്റെന്നാണ് ആഭ്യന്തര മന്ത്രി ചോദിക്കുന്നത്. ഇതിന് അർത്ഥം വി ഡി സതീശൻ പണം വാങ്ങിയെന്ന് ആഭ്യന്തരമന്ത്രിയും അംഗീകരിച്ചു എന്നാണ്. അങ്ങനെയെങ്കിൽ രമേശ് ചെന്നിത്തല നൽകിയ ക്ലീൻ ചിറ്റ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയതാകും എന്ന് പി രാജീവ് വ്യക്തമാക്കി.
പുനർജനി തട്ടിപ്പ് കേസിൽ വി ഡി സതീശന് ക്ളീൻ ചിറ്റ് നൽകിയത് അസാധാരണ പ്രഖ്യാപനമാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷും വിമർശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മറ്റൊരു മന്ത്രി ക്ളീൻ ചിറ്റ് നൽകുന്നത് കേരളത്തിന്റെ ചരിത്രം ആദ്യമാണെന്ന് പറഞ്ഞ അദ്ദേഹം കൃത്യമായ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന നിഗമനത്തിൽ എത്തിയ കേസ് സർക്കാർ അട്ടിമറിച്ചെന്നും എഫ്സിആർഎ നിയമം ലംഘിക്കപ്പെട്ട കേസാണിതെന്നും അദ്ദേഹം പറഞ്ഞു.





























