കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ജീവനൊടുക്കിയതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് മരിച്ച ഇബ്രാഹിമ്ന്റെ ബന്ധുക്കൾ. കോൺഗ്രസ് നേതാവ് സുധീർകുമാർ സെക്രട്ടറിയായ കടത്തനാട് സഹകരണ സംഘത്തിൽ നിന്ന് 75 ലക്ഷം രൂപ ഇബ്രാഹിമിന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതിനാൽ ഇബ്രാഹിം മനോവിഷമത്തിൽ ആയിരുന്നു. മരണമൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. വിഷയത്തിൽ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും ഇബ്രാഹിമിന്റെ കുടുംബം പറഞ്ഞു.
സുധീര്‍ കുമാറിന്റെ വീട്ടില്‍വച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി(71) ഇന്നലെയാണ് മരിച്ചത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ വടകര പോലിസ് അന്വേഷണം ആരംഭിച്ചു.ഇബ്രാഹിമിന്റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ലീഗ് -കോൺഗ്രസ് ഉന്നത നേതാക്കൾ ആണ് സൊസൈറ്റിയിലേക്ക് ധന സമാഹരണത്തിന് മുന്നിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.






























