വാണിയപ്പാറ: വാണിയപ്പാറ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേത് ആണെന്ന സംശയവുമായി ബന്ധുക്കൾ. വാണിയപ്പാറയിലെ ഭാര്യ വീട്ടിൽ താമസിക്കുമ്പോഴാണ് സിജോയെ കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തണമെന്നും സിജോയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. 2014-ലാണ് വിലങ്ങാട് സ്വദേശിയായ സിജോയെ കാണാതാകുന്നത്. വീട്ടിൽ പിതാവുമായി ഉണ്ടായ ഒരു ചെറിയ വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയെയും മകനെയും കൂട്ടി സിജോ കണ്ണൂർ കരിക്കോട്ടക്കരി വാണിയപ്പാറയിലുള്ള ഭാര്യവീട്ടിലേക്ക് തിരിക്കുകയായിരുന്നു. വാണിയപ്പാറ പള്ളിക്ക് സമീപമായിരുന്നു ഭാര്യവീട്. എന്നാൽ അവിടെയെത്തിയതിന് ശേഷം സിജോയെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിട്ടില്ല.
വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ കേസ് വീണ്ടും സജീവമാകുന്നത് വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ നിന്ന് പായയിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ്. സിജോയെ കാണാതായ ഭാര്യവീടിന്റെ തൊട്ടടുത്താണ് ഈ പള്ളി എന്നതും ബന്ധുക്കളുടെ സംശയം വർധിപ്പിക്കുന്നു. കണ്ടെത്തിയത് സിജോയുടെ മൃതദേഹമാണോ എന്ന കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണം ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും സിജോയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് സെമിത്തേരിയിലെ മൃതദേഹാവശിഷ്ടം പുതിയ വഴിത്തിരിവാകുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥിതിക്ക് ഡിഎൻഎ പരിശോധന അടക്കമുള്ള വിപുലമായ അന്വേഷണം നടത്തി, തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിജോയുടെ കുടുംബം.





























