ചെന്നൈ : കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം എ.സി പൊട്ടിത്തെറിച്ചുള്ള മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതിമാർക്ക് വധശിക്ഷ. 2019 ൽ നടന്ന സംഭവത്തിൽ പൂനമല്ലിയിലെ പ്രത്യേക സെഷൻസ് കോടതിയാണ് ദമ്പതിമാർക്ക് വധശിക്ഷയും ഇരട്ടജീവപര്യന്തവും ആറുലക്ഷം രൂപപിഴയും വിധിച്ചത്. ദിണ്ടിവനത്ത് 2019 മേയിലായിരുന്നു സ്വത്തുതട്ടിയെടുക്കാനുള്ള കൂട്ടക്കൊലപാതകം. ഗോവർധൻ, ഭാര്യ ദീപഗായത്രി എന്നിവരാണ് കൊല നടത്തിയത്.
ഗോവർധന്റെ മാതാപിതാക്കളായ രാജ, കലൈശെൽവി, സഹോദരൻ ഗൗതം എന്നിവരെ ഉറങ്ങിക്കിടക്കുമ്പോൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതു എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് ദമ്പതിമാർ പിന്നീട് പ്രചരിപ്പിച്ചത്. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സ്വത്തിനുവേണ്ടി ഭാര്യയ്ക്കൊപ്പം ഗോവർധൻ കൊല നടത്തിയതാണെന്നും കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും പ്രതികളെ കുരുക്കിലാക്കി. ദമ്പതിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി തുടർന്ന് ശിക്ഷയും വിധിക്കുകയായിരുന്നു.