തിരുവനന്തപുരം : അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഒരുഗഡു ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇതിൽ ഏപ്രിൽ മാസത്തിൽ ഡി.എ 7ൽ നിന്ന് 9 ശതമാനമായി ഉയർത്തി എന്നും മേയ് മാസത്തെ ശമ്പളത്തിനൊപ്പം നൽകുമെന്നുമാണുള്ളത്. 2021 ജനുവരി മുതൽ കിട്ടേണ്ട ഈ ക്ഷാമബത്തയുടെ 39 മാസത്തെ കുടിശിക നൽകുന്നതിനെ കുറിച്ച് ഉത്തരവിൽ പരാമർശമില്ല. ഇതിലൂടെ ഏറ്റവും താഴ്ന്ന കേഡറിലുള്ള ജീവനക്കാരന് 17,940രൂപ കുടിശിക വരും.
ഇത് നേടിയെടുക്കാൻ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം. എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം. എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി. എ. ബിനു എന്നിവർ പറഞ്ഞു.





























