തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 65,22,22,090 രൂപയും അനുവദിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ താമസ സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിക്കുന്നതും തിരിച്ചെത്തിക്കുന്നതുമെല്ലാം കെ.എസ്.ആര്‍.ടി.സി ബസിലാണ്. പാലക്കാട് നിരീക്ഷണത്തില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം ആശ്രയിച്ചതും കെ.എസ്.ആര്‍.ടി.സിയെയാണ്.
തമിഴ്‌നാട്ടില്‍ നിന്നും ചരക്ക് കയറ്റുന്നതിന് അവിടുത്തെ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിസ്സമതിച്ചപ്പോള്‍ ഇവിടെ നിന്നും തൊഴിലാളികളെ തമിഴ്‌നാട്ടില്‍ എത്തിച്ചത് കെ.എസ്.ആര്‍.ടി.സിയില്‍ ആയിരുന്നു. പത്ത് ചരക്ക് ലോറികള്‍ക്ക് ഒരു ബസ് ക്രമത്തിലായിരുന്നു ഓപ്പറേഷന്‍. ഓരോ ഡിപ്പോയിലും നിലവില്‍ പത്ത് ബസ്സുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. 10 ഡ്രൈവർമാരും എല്ലായിടത്തും ജോലിയ്ക്ക് തയ്യാറായി എത്തുന്നുണ്ട്. ആവശ്യമുള്ളിടത്ത് കൂടുതല്‍ ബസ്സുകളേയും ഡ്രൈവര്‍മാരേയും എത്തിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.