കോഴഞ്ചേരി : ആറന്മുള പാർഥസാരഥിയുടെ വളളസദ്യ വഴിപാടുകൾക്ക് തുടങ്ങാൻ രണ്ട് ദിവസം മാത്രം. പള്ളിയോടങ്ങൾക്ക് വഴിമുടക്കി കോഴഞ്ചേരി സമാന്തരപാലം നിർമാണത്തിന്റെ അവശിഷ്ടങ്ങൾ പമ്പാനദിയിൽ കിടക്കുന്നു. കഴിഞ്ഞ എട്ടുവർഷമായി നിർമാണം തുടരുന്ന സമാന്തരപാലത്തിന്റെ അവശിഷ്ടങ്ങൾ എല്ലാ വള്ളസദ്യ കാലയളവിലും പള്ളിയോടങ്ങളുടെ വരവിന് തടസ്സമുണ്ടാക്കുന്നുണ്ട്. നിർമാണ വസ്തുക്കളും മൺതിട്ടയും നദിയുടെ കരയിലെ പടർപ്പുകളും പള്ളിയോടം വരവിന് വെല്ലുവിളി ഉയർത്തുന്നു. മാരാമൺ കൺവെൻഷൻ നഗറിലുള്ള കൽക്കെട്ടുമൂലം നദിയുടെ കിഴക്ക് ഭാഗത്തുകൂടി പള്ളിയോടത്തിന് പോകാൻ സാധിക്കില്ല. നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് തൂണിനിടയിൽക്കൂടി മാത്രമേ റാന്നി-ഇടക്കുളംമുതൽ നെടുപ്രയാർ വരെയുള്ള 15 പള്ളിയോടങ്ങൾക്ക് പാലം കടന്ന് ആറന്മുളയ്ക്ക് എത്താൻ സാധിക്കുകയുള്ളൂ.
ആദ്യ സ്പാൻ തുടങ്ങുന്ന തോട്ടപ്പുഴശേരി ഭാഗത്ത് നദിയുടെ വശങ്ങളിൽ ഇഞ്ചപ്പടർപ്പുകൾ വളർന്ന് നദിയിലേക്ക് നീണ്ടുനിൽക്കുന്നതുമൂലം പള്ളിയോടത്തിലെത്തുന്നവരുടെ ദേഹത്ത് മുറിവുണ്ടാകുമെന്നതിനാൽ ഈ തൂണിന് ഇടയിലൂടെ പോകുക ദുഷ്‌കരമാണ്. സുഗമമായി പോകാൻ കഴിയുന്നത് നദിയുടെ മധ്യഭാഗത്തായുള്ള രണ്ടാമത്തെയും മൂന്നാമത്തെയും തൂണുകൾക്ക് ഇടയിൽക്കൂടിയാണ്. നദിയിൽ ജലനിരപ്പ് താഴ്ന്ന മാർച്ച് മാസം, പാലത്തിന്റെ നിർമാണസാമഗ്രികൾ എത്തിക്കാനായി നിർമിച്ച താത്കാലികപാത നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മുക്കാൽ ഭാഗവും ഒലിച്ചുപോയി. ഇതിന്റെ ബാക്കിയായി അവശേഷിക്കുന്ന കരിങ്കല്ലുകളുടെയും തൂണിന്റെയും ഇടയിൽക്കൂടി പള്ളിയോടം കടക്കുന്നത് അപകടത്തിന് വഴിവെയ്ക്കും.






























