മുളക്കുഴ : രണ്ടു ജില്ലകളിലൂടെ കടന്നുപോകുന്ന കാരയ്ക്കാട്-കോഴിപ്പാലം റോഡിന്റെ നവീകരണം തുടങ്ങി. ആലപ്പുഴ ജില്ലയുടെ ഭാഗമായ പൊയ്‌കമുക്കുവരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. ബാക്കിവരുന്ന പത്തനംതിട്ട ജില്ലയുടെ ഭാഗം നേരത്തേ നവീകരിച്ചിരുന്നു. 2.23 കോടി രൂപ ഉപയോഗിച്ചാണ് പി.ഡബ്ല്യു.ഡി. റോഡ് നവീകരണം നടത്തുന്നത്. അഞ്ചു കലുങ്കുകൾ പൊളിച്ചുപണിയും. ഇതിൽ മൂന്നെണ്ണം പൊളിച്ചു. ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡുപണിയുന്നത്. കാരയ്ക്കാട്-കോഴിപ്പാലം റോഡ് ഏഴുകിലോമീറ്ററാണ്. കാരയ്ക്കാട് എൽ.പി. സ്കൂളിനു സമീപത്തെയും പാലുനിൽക്കുന്നതിൽപ്പടിക്കു സമീപത്തെയും കലുങ്കുകളാണ് പൊളിച്ചത്.
പത്തനംതിട്ട ജില്ലയിലുള്ളവർക്ക് എം.സി. റോഡിലെത്താനുള്ള എളുപ്പമാർഗമാണിത്. എന്നാൽ, വർഷങ്ങളായി കുഴിയടയ്ക്കൽ മാത്രമാണ് നടക്കുന്നത്. ഈ റോഡിൽ സർക്കാർ സ്കൂളുകൾ, പ്രഭുറാം മിൽസ്, നിർമാണത്തിലിരിക്കുന്ന കുട്ടനാട് റൈസ് പാർക്ക് എന്നിവയെല്ലാമുണ്ട്. എം.സി. റോഡിലെത്താനുള്ള എളുപ്പമാർഗമായതിനാൽ ഗതാഗതത്തിരക്കേറിയ റോഡുകൂടിയാണ്. മന്ത്രി സജി ചെറിയാൻ ഇടപെട്ടതിനെത്തുടർന്നാണ് റോഡിന്റെ പുനർനിർമാണത്തിനു ഫണ്ടനുവദിച്ചത്. ശബരിമല ഉത്സവപ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് റോഡിനു ഫണ്ടനുവദിച്ചത്.





























