ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ തുറക്കാതിരുന്ന കാണിക്കവഞ്ചികൾ തുറന്നതോടെ ക്ഷേത്രത്തിനുലഭിച്ചത് മൂന്നുകോടിയോളം രൂപ. പുറമേ, വിവിധ വഞ്ചികളിലായി ഭക്തർ കാണിക്കയിട്ട സ്വർണം, വെള്ളി എന്നിവയുമുണ്ട്. ഇവ തിട്ടപ്പെടുത്തിവരുന്നു. വഞ്ചികളിൽനിന്നു ലഭിച്ച പണം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചതായി അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ പറഞ്ഞു. ബാങ്ക് അധികൃതരുടെയും മറ്റും സാന്നിധ്യത്തിൽ ഡിസംബർ 11-നാണ് വഞ്ചികൾ തുറക്കാൻ തുടങ്ങിയത്. കഴിഞ്ഞദിവസം അവസാനിച്ചു. കുറച്ചു നോട്ടുകൾ ഉപയോഗശൂന്യമായി.
ഇത് ആർ.ബി.ഐ.നിയമം അനുശാസിക്കുന്ന തരത്തിൽ മാറ്റിയെടുക്കാൻ ശ്രമിക്കും. നിയമപ്രശ്നങ്ങളും മറ്റുംമൂലം 2023 ഏപ്രിലിലാണ് അവസാനമായി വഞ്ചികൾ തുറന്നത്. സുപ്രീംകോടതി ഉത്തരവുപ്രകാരം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ജസ്റ്റിസ് കെ.രാമകൃഷ്ണൻ, അഡ്മിനിസ്ട്രേറ്ററെ സഹായിക്കാനായി നിയോഗിച്ച റിട്ട. ജഡ്ജ് എം.എസ്.മോഹനചന്ദ്രൻ, അഭിഭാഷകൻ എസ്.രമണൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് കാണിക്കവഞ്ചികൾ തുറന്നത്. കാണിക്കവഞ്ചികൾ തുറക്കാൻ കഴിയാത്തതിനാൽ കോടിക്കണക്കിന് രൂപ നശിക്കുന്നതായി ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.





























