പന്തളം : വാടകക്കുടിശ്ശികയടക്കം നൽകാത്തതിനാലും വാടക കരാർ പുതുക്കാത്തതിന്റെയും പേരിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 29 കട നഗരസഭാ അധികാരികൾ അടപ്പിച്ച് സീൽചെയ്തു. പന്തളം കവലയ്ക്കുസമീപം നഗരസഭാ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള 23 കടയും ചന്തയിലുള്ള ആറ് കടയുമാണ് തിങ്കളാഴ്ച പന്തളം നഗരസഭ സെക്രട്ടറി ഇ.ബി. അനിത, നഗരസഭ റവന്യൂ ഇൻസ്‌പെക്ടർ ടി.ആർ. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പോലീസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ പന്തളം കവലയിലെ കടകൾ അടപ്പിക്കാനെത്തിയത്. അഞ്ച് കട അടച്ച് സീൽചെയ്തപ്പോഴേക്കും സംഭവമറിഞ്ഞെത്തിയ വ്യാപാരികളും സീൽചെയ്യാനെത്തിയ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഉച്ചയ്ക്കുശേഷമാണ് പന്തളം കവലയിലെയും ചന്തയിലെയും കടകൾ അടച്ച് സീൽചെയ്തത്. അഞ്ച് വർഷത്തെ വാടക കുടിശ്ശിക 54 ലക്ഷം രൂപ നഗരസഭയ്ക്ക് ലഭിക്കുവാനുണ്ടെന്നും ആരും കരാർ പുതുക്കിയിട്ടില്ലെന്നും റവന്യൂ വകുപ്പുദ്യോഗസ്ഥർ പറഞ്ഞു. കുടിശ്ശികയുടെ വിവരങ്ങൾ 22-23-ലേയും 23-24-ലേയും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമുണ്ട്. എട്ട് തവണ വ്യാപാരികൾക്ക് നോട്ടീസ് നൽകിയെന്നും കൈപ്പറ്റാത്തവരുടെ നോട്ടീസ് കടയിൽ പതിച്ചെന്നും മാർച്ച് 20-ന് അന്തിമ നോട്ടീസ് നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ അഞ്ച് വ്യാപാരികൾ നഗരസഭാ നടപടിക്കെതിരേ കോടതിയെ സമീപിച്ചിട്ടുമുണ്ട്. നഗരസഭാ സെക്രട്ടറിയുടെ മേയ് 16-ലെ ഉത്തരവനുസരിച്ച് 12 ഉദ്യോഗസ്ഥരെ കട അടപ്പിക്കുന്നതിനായി നിയോഗിച്ചിരുന്നു. മേയ് 31-ന് മുമ്പ് നടപടി പൂർത്തിയാക്കാനായിരുന്നു ഉത്തരവ്.
കുടിശ്ശിക നൽകാനും കരാർ പുതുക്കാനും തയ്യാറാണെന്നും എന്നാൽ ഗഡുക്കളായി അടയ്ക്കുന്നതിന് സമയം അനുവദിക്കണമെന്നും വ്യാപാരികൾ പറഞ്ഞു. കോവിഡ് കാലത്തിനു ശേഷം കരാർ വെയ്ക്കുന്നതിലും കുടിശ്ശിക പിരിച്ചെടുക്കുന്നതിലും നഗരസഭാ ഉദ്യോഗസ്ഥരും വീഴ്ചവരുത്തിയെന്നും കടമുറികൾ പുനരുദ്ധാരണം നടത്താതെ വലിയ തുക വാടക ഇനത്തിൽ ഈടാക്കുകയാണെന്നും അടിയന്തിര നോട്ടീസ് നൽകാതെ കട അടപ്പിച്ചതിനാൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഉൾപ്പെടെ വിൽക്കുന്ന കടക്കാർക്ക് ഭീമമായ നഷ്ടമുണ്ടാക്കുംമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് പ്രസിഡന്റ് എ.ജെ. ഷാജഹാൻ, സെക്രട്ടറി അജയകുമാർ, വൈസ് പ്രസിഡന്റ് എ. നൗഷാദ് റാവുത്തർ എന്നിവർ പറഞ്ഞു.






























