പട്‌ന: ബിഹാറിൽ 80,000 മുസ്‌ലിം വോട്ടർമാരെ നീക്കാൻ ബിജെപി ശ്രമിച്ചതായി റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ റിപ്പോർട്ട്. കിഴക്കൻ ചമ്പാരൻ ജില്ലയിലെ ഡാക്ക മണ്ഡലത്തിൽ ഇതിനായി ബിജെപി ആവർത്തിച്ച് നീക്കം നടത്തിയതായും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മായ കളക്ടീവിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇന്ത്യൻ പൗരരല്ലെന്നും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്‌നയിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നിന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ഔദ്യോഗിക കത്തയച്ചെന്നും റിപ്പോർട്ടിലുണ്ട്. ഡാക്കയിലെ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റും മണ്ഡലത്തിലെ ബിജെപി എംഎൽഎ പവൻ കുമാർ ജയ്‌സ്വാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമായ ധീരജ് കുമാറാണ് ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ടിൽ ആരോപണം.
സമഗ്ര തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയപരിധിയിലാണ് മുസ്‌ലിംവോട്ടർമാരെ നീക്കം ചെയ്യാനുള്ള നിവേദനങ്ങൾ ജില്ലാ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട അവസാന ദിവസമായ ഓഗസ്റ്റ് 31-ന് ധാക്കയിലെ വോട്ടർപട്ടികയിൽനിന്ന് 78,384 മുസ്‌ലിം വോട്ടർമാരെ നീക്കം ചെയ്യണമെന്ന് ധീരജ് കുമാർ ഒപ്പിട്ട് കത്തയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി സംസ്ഥാന ആസ്ഥാനത്തെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്തയച്ചത്. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2.08 ലക്ഷം വോട്ടുകളിൽ 10,114 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി ഡാക്ക സീറ്റ് ആർജെഡിയിൽനിന്ന് പിടിച്ചെടുത്തത്.






























