ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി റിപ്പോർട്ട്. നിലവിൽ നിർദേശിച്ചിട്ടുള്ള 2034 എന്ന സമയപരിധിക്ക് പകരം, എൻഡിഎക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇതിനായി എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 174(2)(b) പ്രകാരം സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയിൽ നിയമസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. നിയമസഭ പിരിച്ചുവിട്ട് ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് 1950-ലെ ജനപ്രാതിനിധ്യ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ നീക്കം നടപ്പായാൽ ഗോവ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാന നിയമസഭകളുടെ കാലാവധി മൂന്ന് വർഷത്തോളവും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടേത് നാല് വർഷത്തോളവും വെട്ടിച്ചുരുക്കപ്പെടും.
ഈ വിഷയത്തിൽ രൂപീകരിച്ച പാർലമെന്ററി സംയുക്ത സമിതി നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച നടത്തി വരികയാണ്. എങ്കിലും സമയപരിധി മുന്നോട്ട് കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എൻഡിഎ മുഖ്യമന്ത്രിമാരാണെന്നും അത് സമിതിയുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ചെയർമാൻ പി.പി ചൗധരി വ്യക്തമാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷ നിലപാട്.































