അമേരിക്ക : ഓസ്കർ പുരസ്കാര ദാന വേദിയിൽ വെച്ച് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്ക് നടൻ വിൽ സ്മിത്തിൻ്റെ ഭാര്യയും നടിയുമായ ജേഡ പിങ്കറ്റ് സ്മിത്തിനെ ബോഡിഷെയിം നടത്തിയത് വലിയ വാർത്ത ആയിരുന്നു. ഇതിനു പിന്നാലെ വേദിയിലേക്ക് ചെന്ന് സ്മിത്ത് ക്രിസ് റോക്കിനെ അടിച്ചത് വിവാദമാവുകയും ചെയ്തു. തുടർന്ന് അതേ വേദിയിൽ വെച്ച് മികച്ച നടനുള്ള പുരസ്കാരം നേടിയ സ്മിത്ത് റോക്കിനോട് മാപ്പ് അപേക്ഷിച്ചു. ശേഷം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അദ്ദേഹം പരസ്യമായി വീണ്ടും മാപ്പപേക്ഷ നടത്തി. ഇതിനു പിന്നാലെ ക്രിസ് റോക്ക് ജേഡ പിങ്കറ്റ് സ്മിത്തിനോട് മാപ്പ് പറഞ്ഞു എന്ന റിപ്പോർട്ടുകളുയർന്നു. ട്വിറ്ററിൽ അദ്ദേഹത്തിൻ്റെ മാപ്പപേക്ഷ പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇത് വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദി ഹോളിവുഡ് റിപ്പോർട്ടറിലെ മാധ്യമപ്രവർത്തക റെബേക്ക കീഗൻ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജേഡ പിങ്കറ്റ് സ്മിത്തിൻ്റെ അലൊപേഷ്യ രോഗാവസ്ഥയെയാണ് ക്രിസ് റോക്ക് കളിയാക്കിയത്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. 1997ൽ പുറത്തിറങ്ങിയ ജിഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ ജേഡയെ കാണമെന്ന് റോക്ക് പറഞ്ഞു. ഇത് സ്മിത്തിനെ പ്രകോപിപ്പിച്ചു. വേദിയിലേക്ക് കയറിവന്ന അദ്ദേഹം റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് അദ്ദേഹം റോക്കിനെ താക്കീത് ചെയ്യുകയും ചെയ്തു.





























