തിരുവനന്തപുരം: നവകേരള യാത്രക്കിടയിലെ ഗൺമാൻമാരുടെ മർദനത്തിൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി ഹൈക്കോടതിയിൽ. സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ആലപ്പുഴ ജില്ല കോടതിയാണ് കേസിലെ അഞ്ചുപ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്. ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് നേരത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി പറഞ്ഞത്. പിണറായിയുടെ ഗൺമാനായിരുന്ന അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്.
സുരക്ഷ ഉദ്യോഗസ്ഥരായ എസ്. സന്ദീപ് , വിപിൻ, അരുൺ. ഷൈജു എന്നിവരാണ് മറ്റു പ്രതികൾ. എ.ഡി തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.




























