തിരുവനന്തപുരം: പിഎം ശ്രീയിൽ വീണ്ടും മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകും. പദ്ധതി വിശദമായി പഠിക്കാനാണ് സമിതി. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച തുടർനടപടികൾ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമാകും തീരുമാനിക്കുക. അതേസമയം, അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ചർച്ചയാകും. വി.ഡി സതീശൻ സർക്കാർ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് മുൻപുള്ള അവസാന മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സർക്കാരിന്‍റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും മന്ത്രി എൻ.ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു.
മുൻ എൽഡിഎഫ് സർക്കാരാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നും, മന്ത്രിയെന്ന നിലയിൽ തനിക്ക് ഒറ്റയ്ക്ക് ഇതിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.





























