കോന്നി : തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ വീട് ഉപേക്ഷിച്ചു പോകേണ്ടി വരുമോ എന്ന ചിന്തയിലാണ് വടക്കേ മണ്ണീറ വട്ടംതൊട്ടിയിൽ മേരികുട്ടിയും കുടുംബവും. വനാതിർത്തിയിൽ താമസിക്കുന്ന ഈ കുടുംബത്തിന്റെ വീടിന് സമീപം കഴിഞ്ഞ ഒരാഴ്ചയായി കാട്ടാന എത്തി നാശം വിതയ്ക്കാത്ത ദിവസങ്ങൾ ഇല്ല. കഴിഞ്ഞ ദിവസവും രാത്രി പതിനൊന്നരയോടെ കാട്ടാന വീടിന് സമീപത്ത് എത്തി കവുങ്ങും തെങ്ങും ഉൾപ്പെടെ നശിപ്പിച്ചു കളഞ്ഞിരുന്നു. പ്രദേശത്ത് സൗരോർജ വേലികൾ പ്രവത്തനരഹിതമായതാണ് കാട്ടാനകൂട്ടം നാട്ടിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വടക്കേ മണ്ണീറ മാരുതിവിള വീട്ടിൽ സുധ ശിവന്റെ കൃഷിയിടത്തിലെ തെങ്ങും കവുങ്ങും പ്ലാവും കാട്ടാന നശിപ്പിച്ചിരുന്നു.
നാല് മാസത്തോളമായി ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായിട്ട്. മുൻപൊക്കെ പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനകളെ ഓടിച്ചിരുന്നു. എങ്കിൽ ഇപ്പോൾ എന്ത്‌ചെയ്താലും ആനകൾ പിന്തിരിയാൻ തയ്യാറാകുന്നില്ല എന്നും വീട്ടുകാർ പറയുന്നു. കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾ അടക്കമുള്ള വീടുകളുടെ പരിസരത്താണ് കാട്ടാനകൾ കൂട്ടമായി എത്തി നാശം വിതയ്ക്കുന്നത്. രാത്രിയിൽ ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് എന്നും വീട്ടമ്മമാർ പറയുന്നു. സൗരോർജ വേലികൾ പുനഃസ്ഥാപിക്കണം എന്ന ആവശ്യം നാട്ടുകാർ മുന്നോട്ട് വെക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇതിനും നടപടിയില്ല. കൃഷിയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ ആണ് ഏറെയും. കാട്ടാന ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ആണ് പ്രദേശത്തെ കർഷകരും.