റാന്നി : കുരങ്ങും കുറുനരിയും പന്നിയും കൂടാതെ മയിലും. രാപകൽ വ്യത്യാസമില്ലാതെ ഉണ്ടാക്കുന്ന ശല്യത്താൽ പൊറുതിമുട്ടുകയാണ് പെരുമ്പെട്ടി നിവാസികൾ. പലരെയും കടിച്ചതോടെ കുറുനരിയെ ഭയന്ന് പകൽപോലും പുറത്തിറങ്ങാൻ ജനം ഭയക്കുന്നു. വീടിന്റെ കതക് തുറന്നിട്ടുപോയാൽ അകത്തുള്ളത് പോലും അടിച്ചുമാറ്റാൻ സമീപസ്ഥലങ്ങളിൽ തക്കം പാർത്തിരിക്കുന്ന കുരങ്ങന്മാർ. വേലികൾക്കടിയിലൂടെ മണ്ണ് തുരന്നുവരെ വഴിയൊരുക്കി കൃഷിയിടത്തിലെത്തി എല്ലാം നശിപ്പിക്കുന്ന പന്നികൾ. ഇവയെ കൂടാതെ മയിലും കടിച്ച് രക്തമൂറ്റാൻ പന്നി മൂട്ടയും. എല്ലാം കൂടിയായപ്പോൾ സഹിക്കാനാവുന്നില്ലെന്ന് കർഷകർ.
വനത്തോട് ചേർന്ന പന്നയ്ക്കപ്പതാൽ, പെരുമ്പെട്ടി, ചുട്ടുമൺ, കരിയംപ്ലാവ്, അമ്പലക്കാവ്, ക്ഷേത്ര പരിസരം, പന്നിക്കുന്ന്, ഉന്നത്തോലി, തുങ്ങുപാല, മാരംകുളം എന്നിവിടങ്ങളിലൊക്കെ കുറെക്കാലമായി മനുഷ്യർ നേരിടുന്ന ദുരിതമാണിത്. ആദ്യമൊക്കെ കൃഷി നാശമായിരുന്നെങ്കിൽ ഇപ്പോൾ ജീവഹാനി എന്ന നിലവരെയായി. വീടിനകത്ത് കഴിഞ്ഞവർക്ക് വരെ കുറുനരിയുടെ കടിയേറ്റസംഭവം അടുത്തകാലത്തുണ്ടായി. പരിശോധനയിൽ പലതിനും പേ ഉണ്ടെന്ന് വരെ കണ്ടെത്തി. കാട്ടുപന്നി പെരുമ്പെട്ടി ജംഗ്ഷനിലെ ബാർബർ ഷോപ്പിൽ വരെ കടന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
കുരങ്ങുകൾ കൂട്ടത്തോടെ എത്തി കൃഷികൾ നശിപ്പിക്കുന്നു. കപ്പ, ചേന, വാഴക്കുല, തേങ്ങ, കാപ്പിക്കുരു, റമ്പുട്ടാൻ, ഓമക്ക, ചക്ക തുടങ്ങിയവയെല്ലാം ഇവ നശിപ്പിക്കുന്നു. വീടുകളിൽ കടന്ന് ആഹാരസാധനങ്ങൾ തിന്നുന്നു. രാവിലെ ആഹാരം പാകംചെയ്തുവെച്ച് തൊഴിലുറപ്പിനും കൂലിപ്പണികളും ചെയ്ത് വൈകിട്ട് വീട്ടിലെത്തുമ്പോൾ പലപ്പോഴും അടുക്കളയിൽ ഇതൊന്നും കാണില്ലെന്ന് നാട്ടുകാർ പറയുന്നു. പുരയുടെ ഓടിളക്കി ഇവ വീടിനുള്ളിൽ കടക്കുന്നു. പച്ചക്കറികൾ, ഭക്ഷണ പദാർഥങ്ങൾ എന്നിവയെല്ലാം ഇവ തിന്നുകയും വലിച്ചുവാരി ഇടുകയും ചെയ്യുന്നു. വാട്ടർ ടാങ്കിൽ ഇറങ്ങുക, വീട്ടുമുറ്റത്ത് അലക്കി വിരിക്കുന്ന തുണികൾ നശിപ്പിക്കുക, ചിരട്ടകളിലെ റബ്ബർ പാൽ കളയുക എന്നിവയെല്ലാം ഇവയുടെ വിനോദമാണ്. അക്രമകാരികളായ കുരങ്ങുകളും കൂട്ടത്തിലുണ്ട്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കല്ലെടുത്തെറിഞ്ഞുമാണ് ഇവയെ തുരത്തുന്നത്. വീടുകളുടെ മുകളിലും സമീപമരങ്ങളിലുമൊക്കെയാണിവയുടെ താവളം.
സന്ധ്യകഴിഞ്ഞാൽ കുറുനരികൾ കൂട്ടത്തോടെ കൂവാൻ തുടങ്ങും. കോഴി, താറാവ് എന്നിവയെ ഒക്കെ കൊന്നുതിന്നുന്ന ഇവ ഇപ്പോൾ മനുഷ്യരെയും ആക്രമിക്കുന്നു. നാല് പേർക്ക് അടുത്ത സമയത്ത് കടിയേറ്റു. രാത്രിയിലാണ് പന്നികളുടെ ശല്യം. കൃഷി ഭൂമിക്കുചുറ്റും ടിൻഷീറ്റുകൾ, പ്ലാസ്റ്റിക് വലകൾ, തുണികൾ എന്നിവ വലിച്ചുകെട്ടിയാണ് കൃഷികൾ സംരക്ഷിക്കുന്നത്. ഇത് തകർത്തും മണ്ണ് തുരന്നുമൊക്കെ പന്നികൾ കൃഷിയിടത്തിലിറങ്ങുകയാണ്. പന്നിമൂട്ട ശല്യവും വർധിക്കുകയാണ്. ശരീരത്ത് കടിച്ചിരിക്കുന്ന മൂട്ട രക്തം കുടിച്ച് വലുതായി അസഹ്യമായ വേദന തോന്നുമ്പോഴാണ് അറിയുന്നത്. കിളിർത്തുവരുന്ന നാമ്പുകളൊക്കെ അപ്പോൾ ഇല്ലാതാക്കാൻ കൂട്ടത്തോടെ മയിലുകളും ഇവിടെ ഉണ്ട്. ഇവയിൽ നിന്നൊക്കെ മനുഷ്യന് സുരക്ഷ ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും ആരുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.































